വാഹനങ്ങൾക്ക് രൂപമാറ്റം വരുത്തിയും സൈലൻസറിന് ഘടനാ മാറ്റം വരുത്തി ശബ്ദം കൂട്ടിയും നിരത്തിലിറങ്ങുന്നവരെ പൂട്ടാൻ മോട്ടോർ വാഹന വകുപ്പ്. ദേശീയ റോഡ് സുരക്ഷ വാരത്തിന്റെ ഭാഗമായാണ് ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദ്ദേശ പ്രകാരം മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം വാഹനങ്ങളുടെ നിയമലംഘനങ്ങളും സുരക്ഷാ വീഴ്ചകളും കണ്ടെത്താനുള്ള കർശന പരിശോധന നടത്തിയത്.

എയർഹോൺ ഉപയോഗിക്കുന്ന ബസുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾക്കെതിരെയും നടപടി കർശനമാക്കിയിട്ടുണ്ട്. വാഹനങ്ങളുടെ സൈലൻസർ മിനി പഞ്ചാബി, ലോങ്ങ് പഞ്ചാബി, പുട്ടും കുറ്റി, ഡോൾഫിൻ, പഞ്ചാബി, റെഡ് ട്രോസ്റ്റ്, സദാ, ജി ഐ പൈപ്പ് എന്നീ പേരുകളിൽ പ്രചരിക്കുന്ന ഡിസൈനുകളിലേക്ക് മാറ്റിയാണ് അമിത ശബ്ദം പുറപ്പെടുവിക്കുന്നത്. ഇത്തരത്തിൽ സൈലൻസർ രൂപ മാറ്റം വരുത്തിയ 43 ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ 96 വാഹനങ്ങൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തു. 31,9,750 പിഴ ചുമത്തി.

എൻഫോഴ്സ്മെന്റ് എം വി ഐ മാരായ പി കെ മുഹമ്മദ് ഷഫീഖ്, ബിനോയ് കുമാർ, എ എം വി ഐ മാരായ പി ബോണി, കെ ആർ ഹരിലാൽ, എബിൻ ചാക്കോ, സലീഷ് മേലെപാട്ട്, ഷൂജ മാട്ടട എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയിലെ ദേശീയ സംസ്ഥാനപാതകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്. പിഴക്ക് പുറമെ വാഹനം പൂർവസ്ഥിതിയിലാക്കി രജിസ്ട്രേഷൻ അതോറിറ്റിക്ക് മുമ്പാകെ ഹാജരാക്കാനും നിർദ്ദേശമുണ്ട്. വീഴ്ച വരുത്തുന്ന പക്ഷം വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുമെന്ന് എൻഫോഴ്സ്മെന്റ് എംവിഐ പി കെ മുഹമ്മദ് ഷഫീക്ക് പറഞ്ഞു.