*നിർമാണത്തിലിരിക്കുന്ന 10 പ്ലാന്റുകൾ മെയ് 31 നകം പൂർത്തിയാക്കും

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും രണ്ട് മാലിന്യ സംസ്‌കരണ പ്ലാന്റുകൾ വീതം സ്ഥാപിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ദ്രവമാലിന്യ സംസ്‌കരണ പ്ലാന്റുകളുടെ പ്രാധാന്യത്തെക്കുറിച്ച് ഡിസ്ട്രിക്റ്റ് ഡവലപ്മെന്റ് കമ്മിഷണർമാർക്കായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഇതിനായി സ്ഥലം കണ്ടെത്തുന്നതുൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്. മാലിന്യ സംസ്‌കരണ പ്ലാന്റുകൾ സംബന്ധച്ച് ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന തെറ്റിധാരണ മാറ്റിയെടുക്കാൻ പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിക്കും. ഇതിനായി സാമൂഹിക മാധ്യമങ്ങളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തുകയും അതത് സ്ഥലങ്ങളിലെ ജനപ്രതിനിധികൾക്ക് പ്രത്യേക ബോധവത്കരണം നൽകുമെന്നും മന്ത്രി പറഞ്ഞു.

നിലവിൽ വിവിധ ജില്ലകളിലായി പ്രവർത്തനഘട്ടത്തിലിരിക്കുന്ന 10 മാലിന്യ സംസ്‌കരണ പ്ലാന്റുകളുടെ നിർമാണം മെയ് 31 നകം പൂർത്തിയാക്കാൻ ഡിസ്ട്രിക്ട് ഡെവലപ്പ്മെന്റ് കമ്മീഷണർമാർക്ക് മന്ത്രി നിർദ്ദേശം നൽകി. കൊല്ലം ജില്ലയിലെ കുരീപ്പുഴ, കോഴിക്കോട് മെഡിക്കൽ കോളേജ്, കണ്ണൂർ ജില്ലയിലെ പടന്നപ്പാലം, ആലപ്പുഴ ജനറൽ ആശുപത്രി, മൂന്നാർ തുടങ്ങിയ പ്ലാന്റ്റുകളാണ് നിശ്ചിത സമയത്തിനകം നിർമാണം പൂർത്തിയാക്കി പ്രവർത്തനം തുടങ്ങുക. മാലിന്യ പ്ലാന്റിനായി കണ്ടെത്തിയ സ്ഥലം മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന സാഹചര്യമുണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം പ്ലാന്റുകളുടെ നിർമാണത്തിന് മറ്റ് പദ്ധതികളേക്കാൾ പ്രാധാന്യം നൽകേണ്ടതുണ്ട്.

തിരുവനന്തപുരം കോർപ്പറേഷനിൽ കുറ്റമറ്റ രീതിയിൽ നടപ്പാക്കുന്ന മാലിന്യ സംസ്‌കരണ പ്ലാന്റുകളുടെ പ്രവർത്തനരീതിയെക്കുറിച്ച് ശിൽപശാലയിൽ വിശദീകരിച്ചു. ഏകോപിത തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ എം.ജി രാജമാണിക്യം, കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയറക്ടർ ജാഫർ മാലിക്, അമൃത് കേരള മിഷൻ ഡയറക്ടർ അരുൺ കെ വിജയൻ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.