ജമ്മു -കശ്മീരിലെ ലഡാക്കിൽ മരണമടഞ്ഞ മലയാളി സൈനികൻ കെ.ടി. നുഫൈൽ (26) ന്റെ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി. വീട്ടിലും കൊടുവങ്ങാട്ടെ മിച്ചഭൂമി മൈതാനത്തും പൊതുദർശനത്തിന് വെച്ച ശേഷം കുനിയിൽ ഇരിപ്പാക്കുളം ജുമാ മസ്ജിദിലാണ് ഖബറടക്കിയത്.

ഡൽഹിയിൽ നിന്നും ഇന്നലെ രാത്രി എട്ടോടെ ഇൻഡിഗോ വിമാനത്തിലാണ് മൃതദേഹം കരിപ്പൂരിലെത്തിച്ചത്. വിമാനത്താവളത്തിൽ ജില്ലാ കളക്ടർ വി.ആർ പ്രേം കുമാർ ഭൗതിക ശരീരം ഏറ്റുവാങ്ങി. തുടർന്ന് ഹജ്ജ് ഹൗസിൽ സൂക്ഷിച്ച ഭൗതീകശരീരം മലപ്പുറം ജില്ലാ സൈനിക കൂട്ടായ്മയുട നേതൃത്വത്തിൽ രാവിലെ ആംബുലൻസിൽ വിലാപയാത്രയായി സ്വദേശമായ അരീക്കോട് കുനിയിൽ കൊടവങ്ങാടേക്ക് കൊണ്ടുപോയി.

നുഫൈലിന്റെ മൃതദേഹത്തോടൊപ്പം മേജർ പ്രവീൺ കുമാർ യാദവ്, കേണൽ നവീൻ ബൻജിത്ത് എന്നിവർ അനുഗമിച്ചു. 122 ടി.എ മദ്രാസ് ബറ്റാലിയനാണ് ഗാർഡ് ഓഫ് ഓണർ നൽകിയത്. കേരള പോലീസിനു വേണ്ടി മലപ്പുറം റിസർവ് സബ് ഇൻസ്പെക്ടർ വി.വി മനോജിന്റെ നേതൃത്വത്തിൽ ഗാർഡ് ഓഫ് ഓണർ നൽകി. പി.കെ ബഷീർ എം.എൽ എ, വിവിധ ജന പ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസ്ക്കാര ചടങ്ങിൽ പങ്കെടുത്തു.

ജില്ലാ ഭരണകൂടത്തിന് വേണ്ടി ജില്ലാ കളക്ടർ, എയർപോർട്ട് അതോറിട്ടി ഡയറക്ടർ, സി.ഐ.എസ്.എഫ് കാമാൻഡർ, മലപ്പുറം സൈനീക കൂട്ടായ്മ , എൻ.സി.സി തുടങ്ങിയവർ ഭൗതിക ശരീരത്തിൽ പുഷ്പ ചക്രം സമർപ്പിച്ചു.