മുൻഗണനാ റേഷൻ കാർഡിൽ നിന്ന് അതിദാരിദ്ര്യ കുടുംബങ്ങൾ ഒഴിവായിട്ടുണ്ടെങ്കിൽ ശ്രദ്ധയിൽപ്പെടുത്തണമെന്ന് മുഖ്യമന്ത്രി

1067 അതിദാരിദ്ര കുടുംബങ്ങൾക്ക് മുൻഗണനാ റേഷൻ കാർഡ്


അതിദാരിദ്ര്യ കുടുംബങ്ങളിൽ മുൻഗണനാ റേഷൻ കാർഡുകൾ ലഭിക്കാതെ പോയവരുണ്ടെങ്കിൽ അക്കാര്യം അതാത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ഉടൻ ശ്രദ്ധയിൽപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘ഇക്കാര്യം സംസ്ഥാന ഭക്ഷ്യവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയാൽ ഉടൻ തന്നെ ആ കുടുംബങ്ങൾക്ക് മുൻഗണനാ റേഷൻ കാർഡ് വിതരണം ചെയ്യുന്നതായിരിക്കും.  ഇക്കാര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം,’ മന്ത്രിസഭയുടെ മൂന്നാമത് നൂറു ദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി അരലക്ഷം മുൻഗണനാ കാർഡുകൾ വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

2,89,860 മുൻഗണനാ കാർഡുകൾ ഈ സർക്കാറിന്റെ കാലത്ത് ഇതുവരെ വിതരണം ചെയ്തതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അനർഹർ കൈവശം വെച്ച ഒന്നേമുക്കാൽ ലക്ഷം കാർഡുകൾ സറണ്ടർ ചെയ്യുകയുണ്ടായി. പിഴയോ ശിക്ഷയോ ചുമത്താതെ തന്നെയാണ് അനർഹർ അവർ കൈവശം വെച്ചിരുന്ന മുൻഗണനാ കാർഡുകൾ തിരികെ ഏൽപ്പിച്ചത്. ഈ കാർഡുകൾ അർഹരായവർക്ക് കൈമാറി. ഇതിനുപുറമേ 3,34,431 പുതിയ റേഷൻ കാർഡുകൾ വിതരണം ചെയ്യാൻ സാധിച്ചു.  ഇതൊക്കെ പൊതുവിതരണസമ്പ്രദായം ശക്തിപ്പെടുത്തി ഭക്ഷ്യഭദ്രതയിലേക്ക് നാടിനെ നയിക്കാൻ സഹായിക്കുന്ന നടപടികളാണ്, മുഖ്യമന്ത്രി വ്യക്തമാക്കി.

എൽ.ഡി.എഫ് സർക്കാരിന്റെ ആറേ മുക്കാൽ വർഷം കൊണ്ട് പൊതുവിപണിയിൽ വിലക്കയറ്റം പിടിച്ചു നിർത്താൻ 10,000 കോടിയിൽ കൂടുതൽ തുക ചെലവഴിച്ചു. ഇന്ന് ഇന്ത്യയിൽ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിൽ ഏറ്റവും മുൻപന്തിയിൽ ഉള്ള സംസ്ഥാനമാണ് കേരളം. സംസ്ഥാന ബജറ്റിൽ 2000 കോടി രൂപയാണ് വിലക്കയറ്റം പിടിച്ചുനിർത്താനായി വകയിരുത്തിയത്.  പുതിയതും നവീകരിച്ചതുമായ 85 സപ്ലൈകോ വിപണന ശാലകളാണ് കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ആരംഭിച്ചത്.  നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് വിപണിയിൽ ഇടപെടുകയും അതിന്റെ ഫലം ജനങ്ങളിലേക്ക് എത്തിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്.

സർക്കാറിന്റെ മൂന്നാം നൂറുദിന പരിപാടികളിൽ ഉൾപ്പെടുത്തി പുനർഗേഹം പദ്ധതിയിൽ വിവിധ ജില്ലകളിൽ ഭവനങ്ങളുടെ താക്കോൽദാനം നടന്നുവരുന്നു.  ലൈഫ് പദ്ധതിയിൽ 20,000 വീടുകൾ ഈ ഘട്ടത്തിൽ സാധ്യമാകും. 500 ഏക്കർ തരിശുഭൂമിയിൽ കൃഷി ഇറക്കാനാണ് സഹകരണ വകുപ്പിന്റെ പദ്ധതി. ‘ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങളി’ലൂടെ 2,60,000 പ്രത്യക്ഷ തൊഴിലവസരങ്ങൾ ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. കുടുംബശ്രീ ഉൽപന്നങ്ങളുടെ വിതരണത്തിനായി ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഒരുങ്ങുന്നു.  ഇങ്ങരത്തിൽ സമഗ്രമായ ഒട്ടേറെ പദ്ധതികളാണ് സർക്കാർ ആവിഷ്‌കരിക്കുന്നത്. ജനക്ഷേമം ഉറപ്പാക്കുക, നാടിനെ മുന്നോട്ടു നയിക്കുക എന്നതാണ് ഈ പദ്ധതികളുടെ  ലക്ഷ്യം. നേരത്തെ നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി ഒരു ലക്ഷം മുൻഗണനാ കാർഡുകൾ വിതരണം ചെയ്ത കാര്യം മുഖ്യമന്ത്രി ഓർമിപ്പിച്ചു.

ചടങ്ങിൽ ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി.ആർ അനിൽ അധ്യക്ഷത വഹിച്ചു. ഇനി തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ കണ്ടെത്തി സമർപ്പിക്കാനുള്ള അതിദാരിദ്ര കുടുംബങ്ങളുടെ അപേക്ഷ ഒഴികെ ബാക്കി എല്ലാ അതിദാരിദ്ര്യ കുടുംബങ്ങൾക്കും മുൻഗണനാ റേഷൻ കാർഡുകൾ അനുവദിച്ചു കഴിഞ്ഞതായി അദ്ദേഹം വ്യക്തമാക്കി. 73,278 മുൻഗണനാ റേഷൻ കാർഡിനുള്ള അപേക്ഷകൾ പരിശോധിച്ചതിലാണ് 50,461 പേരെ സംസ്ഥാന അടിസ്ഥാനത്തിൽ അർഹതയുള്ളതായി കണ്ടെത്തിയത്. കേന്ദ്ര സർക്കാരിന്റെ പല നിലപാടുകളും കേരളത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. എങ്കിലും ജനക്ഷേമ പ്രവർത്തനങ്ങളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോവുകയാണെന്ന് ഭക്ഷ്യമന്ത്രി പറഞ്ഞു. റേഷൻ കാർഡ് ഉടമകളുടെയും റേഷൻ കാർഡ് അംഗങ്ങളുടെയും ആധാർ ലിങ്കിംഗ് 100 ശതമാനം പൂർത്തിയാക്കിയ ആദ്യ സംസ്ഥാനം എന്ന പ്രഖ്യാപനവും മുഖ്യമന്ത്രി നിർവഹിച്ചു. ഇതിന്റെ സർട്ടിഫിക്കറ്റ് ഓഫ് മെറിറ്റ് മുഖ്യമന്ത്രിയിൽ നിന്ന് സിവിൽ സപ്ലൈസ് കമ്മീഷണർ  ഡോ. ഡി സജീവ് ബാബു ഏറ്റുവാങ്ങി. മലപ്പുറം ജില്ലയിൽ ആണ് ആധാർ ലിങ്കിംങ്ങ് പ്രവർത്തി ആദ്യം  പൂർത്തിയായത്. കേരള റേഷൻ വ്യാപാരികളുടെ ക്ഷേമനിധി ബോർഡിന്റെ ഔദ്യോഗിക വെബ് പോർട്ടൽ ഗതാഗതമന്ത്രി ആൻറണി രാജു ഉദ്ഘാടനം ചെയ്തു. പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് മുൻഗണന നൽകുന്ന സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് മികച്ച ഉദാഹരണമാണ് അരലക്ഷം പേർക്ക് മുൻഗണനാ കാർഡുകൾ വിതരണം ചെയ്തതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പുതിയ പോർട്ടൽ നിലവിൽ വന്നതോടെ വ്യാപാരികൾക്ക് താലൂക്ക് സപ്ലൈ ഓഫീസിൽ കയറിയിറങ്ങാതെ കാര്യങ്ങൾ സാധിക്കാനാകും. തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്‌തെടുത്ത് ഉപയോഗിക്കാനും കഴിയും. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, റേഷനിംഗ് കൺട്രോളർ മനോജ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.