ഓഫീസുകളില്‍ നിന്നും പൊതുജനങ്ങള്‍ക്കായി ചട്ട പ്രകാരം അയക്കുന്ന നോട്ടീസുകള്‍ ജനസൗഹൃദമാക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഭരണഭാഷ ജില്ലാതല ഏകോപന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. ഭരണഭാഷയില്‍ ഉപയോഗിക്കുന്ന പല വാക്കുകളും സാധാരണക്കാര്‍ക്ക് വ്യക്തമാകാത്ത ചില സന്ദര്‍ഭങ്ങള്‍ ഉണ്ടെന്നും ഇത്തരം സാഹചര്യങ്ങളില്‍ മലയാള ഭാഷ ലളിതവത്ക്കരിച്ച് ഉപയോഗിക്കണമെന്നും കലക്ടര്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്ക് മലയാളം ഉപയോഗിക്കാനുള്ള താത്പര്യമുണ്ടാവണമെന്നും ഓഫീസ് ഫയലുകളില്‍ മലയാളത്തില്‍ തന്നെ കുറിപ്പ് എഴുതാന്‍ ശ്രമിക്കാറുണ്ടെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

ഭരണരംഗത്തെ പദപ്രയോഗങ്ങളില്‍ മാറ്റം ആവശ്യമായിട്ടുണ്ടെന്നും ഓഫീസുകളില്‍ നിന്നും ഒരു വ്യക്തിക്ക് അയക്കുന്ന മറുപടി കത്തില്‍ മനസിലാവാത്ത രീതിയില്‍ വിവരം നല്‍കിയാല്‍ ഭാഷാപരമായ ലംഘനമാണെന്നും ഔദ്യോഗിക ഭാഷാ വകുപ്പ് പ്രതിനിധിയും ഭാഷാ വിദഗ്ധനുമായ ഡോ. ആര്‍ ശിവകുമാര്‍ പറഞ്ഞു. ഓഫീസുകളില്‍ നിന്നും പോകുന്ന കത്തിടപാടുകളില്‍ സര്‍ക്കാരിന് ജനങ്ങളോടുള്ള പരിഗണനയും ആദരവും വ്യക്തമാവണം. സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടത്തിയ ജില്ലാ ഭരണഭാഷ പുരസ്‌കാരത്തിന് അര്‍ഹനായ പാലക്കാട് 2 വില്ലേജിലെ വില്ലേജ് ഓഫീസര്‍ പി. ശാമപ്രസാദിന് 10,000 രൂപയും സത്സേവന രേഖയും ജില്ലാ കലക്ടര്‍ വിതരണം ചെയ്തു. മത്സരത്തില്‍ പങ്കെടുത്ത കെ. ശ്രീജകുമാരി (സര്‍വേയും ഭൂരേഖ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസ്-ഒന്നാംതരം ഡ്രാഫ്റ്റ്സ്മാന്‍), എ. ശ്രീവത്സന്‍ (തദ്ദേശസ്വയംഭരണ വകുപ്പ്- സെലക്ഷന്‍ ഗ്രേഡ് ടൈപ്പിസ്റ്റ്) എന്നിവര്‍ക്ക് പങ്കാളിത്ത സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എ.ഡി.എം കെ. മണികണ്ഠന്‍, ഭൂപരിഷ്‌കരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ എന്‍. ബാലസുബ്രഹ്മണ്യം, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി. സുനില്‍കുമാര്‍, ഹുസൂര്‍ശിരസ്തദാര്‍ എസ്. രാജേന്ദ്രന്‍പിള്ള, ജില്ലാതല ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.