അരുവിക്കരയിലെ കായിക താരങ്ങൾക്ക് പരിശീലനത്തിന് വഴിതുറന്ന് പഞ്ചായത്ത് സ്റ്റേഡിയം പൂർണ്ണ സജ്ജമായി. നവീകരണം പൂർത്തിയാക്കിയ സ്റ്റേഡിയം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സംരക്ഷണത്തിന് ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങളാണ് വകുപ്പിന് കീഴിൽ നടപ്പിലാക്കുന്നതെന്ന് മന്ത്രി. രാജ്യത്തിന് തന്നെ മാതൃകയായി സർക്കാർ നേരിട്ട് നടപ്പിലാക്കുന്ന ഹൈ പെർഫോമൻസ് സെന്ററിന്റെ നിർമ്മാണം മേനംകുളത്ത് ഉടൻ ആരംഭിക്കും. ജില്ലയിലെ കായിക ഭവന്റെ നിർമ്മാണ പ്രവർത്തികളുടെ ഉദ്ഘാടനം അടുത്തമാസം മുഖ്യമന്ത്രി നിർവഹിക്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ കേരളത്തിലെ കായിക മേഖലയിൽ മികച്ച നിക്ഷേപമാണുണ്ടായതെന്നും മന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിനായി സർക്കാർ മേഖലയിൽ 1500 കോടിയുടെയും സ്വകാര്യ മേഖലയിൽ 45,000 കോടിയുടെയും നിക്ഷേപമാണ് നടന്നത്.

കായിക വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും 47.80 ലക്ഷം രൂപ വിനിയോഗിച്ചാണ് അരുവിക്കര പഞ്ചായത്ത് സ്റ്റേഡിയം നവീകരിച്ചത്. മൾട്ടിപർപ്പസ് മഡ് കോർട്ട്, സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള ടോയ്ലറ്റ് കം ചെയ്ഞ്ചിങ് റൂം, റീടൈനിങ് വോൾ, രാത്രികാലങ്ങളിൽ മത്സരം സംഘടിപ്പിക്കുന്നതിനുള്ള ലൈറ്റിംഗ് സംവിധാനം എന്നിവ സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുണ്ട്. കായിക പരിശീലനത്തോടൊപ്പം പ്രായമായവർക്ക് വ്യായാമം നടത്തുന്നതിനും സ്റ്റേഡിയത്തിൽ അവസരമൊരുക്കും.

ജി. സ്റ്റീഫൻ എം.എൽ.എ അധ്യക്ഷനായ ചടങ്ങിൽ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. അമ്പിളി, അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. കല, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, കായിക വകുപ്പ് ഡയറക്ടർ പ്രേംകൃഷ്ണൻ.എസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.