കോട്ടയം: സംസ്ഥാന ബാലാവകാശ കമ്മിഷന്റെ ഓൺലൈൻ കംപ്ലെയിന്റ് മാനേജ്‌മെന്റ് സംവിധാനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ബാലാവകാശ ലംഘനങ്ങളും പിഴവുകളും സംബന്ധിച്ച പരാതികളിൽ വേഗത്തിൽ പരിഹാരം കാണുകയാണ്് ഓൺലൈൻ കംപ്ലെയിന്റ് മാനേജ്‌മെന്റ് സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.
പരാതികൾ ഓൺലൈനായി www.childrights.kerala.gov.in ൽ നേരിട്ടോ www.kescpcr.kerala.gov.in online services ലിങ്ക് മുഖേനയോ കമ്മീഷനെ അറിയിക്കാം. പരാതിയോടൊപ്പം ഡിജിറ്റൽ തെളിവുകളും ഓൺലൈനായി അയക്കാൻ സംവിധാനമുണ്ട്.
പരാതി രജിസ്‌ട്രേഷൻ പൂർത്തിയാകുമ്പോൾ അപേക്ഷകന്റെ മൊബൈലിൽ ലഭിക്കുന്ന കംപ്ലെയിന്റ് നമ്പർ ഉപയോഗിച്ച് പരാതിയിൽ കമ്മിഷൻ സ്വീകരിച്ച തുടർ നടപടികൾ അറിയാം. ഓൺലൈൻ കംപ്ലെയിന്റ് മാനേജ്‌മെന്റ് സിസ്റ്റത്തിലെ ഡാഷ് ബോർഡിൽ നിന്നു പരാതി തീർപ്പാക്കലുമായി ബന്ധപ്പെട്ട മുഴുവൻ സ്ഥിതിവിവര കണക്കും കമ്മിഷന് വിലയിരുത്താനാകും. ഇനിമുതൽ കമ്മീഷൻ സെക്രട്ടറിക്ക് നേരിട്ടോ തപാലിലോ ലഭിക്കുന്ന പരാതികൾ ഓൺലൈൻ കംപ്ലെയിന്റ് മാനേജ്‌മെന്റ് സംവിധാനത്തിന്റെ ഭാഗമാക്കിയാകും തുടർനടപടി സ്വീകരിക്കുക. പരിപാടിയിൽ ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ്, കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി.മനോജ് കുമാർ, അംഗങ്ങളായ പി.പി ശ്യാമളാദേവി , ടി.സി. ജലജമോൾ, എൻ.സുനന്ദ, സി-ഡിറ്റ് ഡപ്യൂട്ടി ഡയറക്ടർ .എസ്.ബി. ബിജു തുടങ്ങിയവർ പങ്കെടുത്തു.