കേരളത്തിൽ ഡിജിറ്റൽ റീസർവ്വേ വേഗത്തിൽ പൂർത്തിയാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. പനങ്ങാട് വില്ലേജ് ഓഫീസ് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഡിജിറ്റൽ റീസർവ്വേയുടെ പ്രവർത്തനങ്ങൾക്കായി 4700 പേരെ സർവ്വേ വകുപ്പിൽ നിയമിക്കാൻ സർക്കാരിന് സാധിച്ചെന്നും മന്ത്രി പറഞ്ഞു. കെ. എം സച്ചിൻദേവ് എം. എൽ. എ അധ്യക്ഷത വഹിച്ചു.
റീബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്തി നിർമിച്ച പനങ്ങാട് സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമ്മാണ ചെലവ് 51.98 ലക്ഷം രൂപയാണ്. ഭംഗിയുള്ള കെട്ടിടത്തോടൊപ്പം ആധുനിക രീതിയിലുള്ള ഇലക്ട്രോണിക് സംവിധാനങ്ങളും ഓഫീസിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
പഴയ കെട്ടിടം പൊളിച്ചു മാറ്റിയതിന് ശേഷമാണ് പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ആരംഭിച്ചത്. കോളം ഫൂട്ടിങ്ങിൽ സപ്പോർട്ട് ചെയ്ത ഫ്രയിമ്ഡ് സ്ട്രക്ച്ചറായാണ് കെട്ടിടം നിർമ്മിച്ചത്. അണ്ടർഗ്രൗണ്ടിൽ പാർക്കിങ്ങിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ വില്ലേജ് ഓഫീസറുടെ റൂം, സ്പെഷ്യൽ വില്ലേജ് ഓഫീസറുടെ റൂം, ഓഫീസ് ഏരിയ, സ്റ്റാഫുകൾക്കുളള ശൗചാലയം, കാത്തിരിപ്പു മുറി, സ്റ്റോറേജ് റൂം, പൊതുജനങ്ങൾക്കുള്ള ശൗചാലയം എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.
നിർമ്മിതി കേന്ദ്രം അസി. പ്രൊജക്റ്റ് മാനേജർ ഡെന്നീസ് മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. കെ അനിത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം കുട്ടികൃഷ്ണൻ, ജില്ലാ -ബ്ലോക്ക്- ഗ്രാമപഞ്ചായത്ത്- അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ കലക്ടർ എ. ഗീത സ്വാഗതവും താമരശ്ശേരി ഭൂരേഖ തഹസിൽദാർ കെ ബൽരാജൻ നന്ദിയും പറഞ്ഞു.