അവലോകന യോ​ഗം ചേർന്നു

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷപരിപാടികളുടെ ഭാ​ഗമായി ജില്ലയിൽ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേള ജനകീയ മേളയാക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മേളയിൽ വമ്പിച്ച ജനപങ്കാളിത്തം ഉറപ്പുവരുത്തും. ഇതിനായി സബ് കമ്മിറ്റികൾ പദ്ധതികൾ സമയബന്ധിതമായി ആവിഷ്ക്കരിച്ച് നടപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.

പ്രചാരണത്തിലും മേളയിലും കേരളത്തിന്റെ നേട്ടങ്ങൾ പ്രചരിപ്പിക്കുന്ന തരത്തിൽ പദ്ധതികൾ ആസൂത്രണം ചെയ്യണമെന്നും മന്ത്രി നിർദേശം നൽകി. മന്ത്രിയുടെ അധ്യക്ഷതയിൽ താലൂക്ക് കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോ​ഗത്തിൽ വിവിധ സബ്കമ്മിറ്റികളുടെ പ്രവർത്തനങ്ങളും അവർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പരിപാടികളും ചർച്ച ചെയ്തു.

ജില്ലാ അടിസ്ഥാനത്തിലും തദ്ദേശ സ്ഥാപനങ്ങളെ അടിസ്ഥാനമാക്കിയും വിവിധ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനും യോ​ഗത്തിൽ ധാരണയായി. പ്ര​ഗത്ഭരായ കലാകാരന്മാർക്കൊപ്പം തദ്ദേശീയരായ കലാകാരന്മാരെയും ഉൾപ്പെടുത്തിയുള്ള പരിപാടികൾ സംഘടിപ്പിക്കും. കലാ-കായിക രം​ഗത്തെ പ്രതിഭകൾ, സാഹിത്യകാരന്മാർ, ചിത്രകാരന്മാർ എന്നിവരെ ഉൾപ്പെടുത്തിയുള്ള പരിപാടികളും മേളയുടെ ഭാ​ഗമായി സംഘടിപ്പിക്കാൻ യോ​ഗത്തിൽ തീരുമാനിച്ചു.

‘യുവതയുടെ കേരളം, കേരളം ഒന്നാമത്’ എന്ന തലക്കെട്ടിൽ മെയ് 12 മുതൽ 18 വരെ കോഴിക്കോട് ബീച്ചിലാണ് മേള സംഘടിപ്പിക്കുന്നത്. മേളയുടെ സുഗമമായ നടത്തിപ്പിനായി 16 സബ് കമ്മിറ്റികൾ രൂപീകരിച്ചാണ് പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്. സംസ്ഥാന സർക്കാരിന്റെ വികസന, ക്ഷേമ നേട്ടങ്ങൾ, വിവിധ മേഖലകളിൽ നേടിയ മുൻനിര അംഗീകാരങ്ങൾ, ക്ഷേമ വികസന സംരംഭങ്ങൾ എന്നിവ പ്രമേയമാക്കിയുള്ള പ്രദർശനങ്ങളും വിവിധ വകുപ്പുകളുടെ സേവനങ്ങൾ, പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ ലഭ്യമാക്കുന്ന സ്റ്റാളുകളും മേളയിൽ ഉണ്ടാകും. കൂടാതെ, വാണിജ്യ സ്റ്റാളുകളും മേളയുടെ ഭാഗമാകും.

യോ​ഗത്തിൽ എം.എൽ.എ മാരായ കാനത്തിൽ ജമീല, ലിന്റോ ജോസഫ്, ജില്ലാ പഞ്ചായത്ത് വെെസ് പ്രസിഡന്റ് എം.പി ശിവാനന്ദൻ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പി ദിവാകരൻ, ഡിഡിസി എം.എസ് മാധവിക്കുട്ടി, ഐ ആന്റ് പി.ആർ.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ.ടി ശേഖർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ ദീപ, സബ് കമ്മിറ്റി ചെയർമാന്മാർ, കൺവീനർമാർ തുടങ്ങിയവർ സംബന്ധിച്ചു.