കേരളത്തിന്റെ ഡിജിറ്റൽ സയൻസ് പാർക്ക് രാജ്യത്തിന്റെ ഭാവിക്കു മുതൽക്കൂട്ടാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അർപ്പണബോധത്തോടെ ഒരുമിച്ചു പ്രവർത്തിച്ചാൽ വികസനത്തിന്റെ മേഖലയിൽ അത്ഭുതങ്ങൾ കൈവരിക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് പ്രധാനമന്ത്രി പങ്കെടുത്ത വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിജിറ്റൽ സാങ്കേതിക വിദ്യയിലധിഷ്ഠിതമായ മൾട്ടി ഡിസിപ്ലിനറി ഇന്നവേഷൻ പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനമായാണു ഡിജിറ്റൽ സയൻസ് പാർക്കിനെ വിഭാവനം ചെയ്തിരിക്കുന്നതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ടെക്നോസിറ്റിയിലുള്ള കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ് ഇന്നവേഷൻ ആൻഡ് ടെക്നോളജിയോടു ചേർന്നാണ് 1,500 കോടി മുതൽ മുടക്കിൽ 13.93 ഏക്കറിലായി ഡിജിറ്റൽ സയൻസ് പാർക്ക് യാഥാർഥ്യമാവുന്നത്. പ്രാരംഭ മുതൽ മുടക്കായി നടപ്പു സാമ്പത്തിക വർഷത്തെ ബജറ്റിൽ സംസ്ഥാന സർക്കാർ 200 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഡിജിറ്റൽ ഇൻഡസ്ട്രി, ഡിജിറ്റൽ ആപ്ലിക്കേഷൻസ്, ഡിജിറ്റൽ ഓൺട്രപ്രണർഷിപ്പ്, ഡിജിറ്റൽ ഡീപ് ടെക്ക് എന്നീ മേഖലകളിലായിരിക്കും പാർക്ക് ഊന്നുന്നത്. ഉന്നത വിദ്യാഭ്യാസ,ഗവേഷണ, വ്യവസായ സ്ഥാപനങ്ങൾ ഇതിന്റെ പ്രവർത്തനങ്ങളുടെ ഭാഗമാകും. ഡിജിറ്റൽ സയൻസ് പാർക്ക് വികസനവുമായി ബന്ധപ്പെട്ടു മാഞ്ചസ്റ്റർ, ഓക്‌സ്ഫഡ്,എഡിൻബർഗ് എന്നീ വിദേശ സർവ്വകലാശാലകൾ ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയുമായി ധാരണാ പത്രങ്ങളിൽ ഒപ്പുവെച്ചിട്ടുണ്ട്. ഇതിൽനിന്നുതന്നെ പദ്ധതി രാജ്യത്തിന്റെയാകെ ഭാവിക്ക് മുതൽക്കൂട്ടാകുമെന്നു വ്യക്തമാണ്.

രാജ്യത്തെ ആദ്യത്തേതും ഈ വലിപ്പത്തിലുള്ള ഏഷ്യയിലെ ആദ്യത്തേതുമായ സംയോജിത ജലഗതാഗത സംവിധാനമായാണു കൊച്ചി  വാട്ടർ മെട്രോ യാഥാർഥ്യമായിരിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നിക്ഷേപവും ജർമൻ ഫണ്ടിങ് ഏജൻസി കെ.എഫ്.ഡബ്യുവിന്റെ വായ്പയും ഉൾപ്പെടെ 1,136.83 കോടി രൂപ ചിലവിലാണു പദ്ധതി യാഥാർഥ്യമാക്കിയത്. അത്യാധുനിക സൗകര്യങ്ങളുള്ള നൂതന പൊതുഗതാഗത സംവിധാനം സാധാരണക്കാരായ ജനങ്ങൾക്കു കുറഞ്ഞ ചെലവിൽ ലഭ്യമാകും. ഗതാഗത,വിനോദസഞ്ചാര മേഖലകൾക്ക് മുതൽക്കൂട്ടാകുന്ന പദ്ധതി കൊച്ചി നഗരത്തിലെ റോഡുകളിലെ തിരക്കും കാർബൺ ബഹിർഗമനവും കുറയ്ക്കും. കേരളത്തെ കാർബൺ ന്യൂട്രൽ ആക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതികൾക്കു കൊച്ചി വാട്ടർ മെട്രോ വലിയ ഊർജമാണു പകരുന്നത്. പൂർണമായും കേരള സർക്കാരിന്റെ മുൻകൈയിലുള്ള വാട്ടർ മെട്രോ പദ്ധതി ഇന്ത്യയിലെ മറ്റ് 40 നഗരങ്ങളിലെങ്കിലും ഉപയോഗപ്പെടുത്താൻ കഴിയുമെന്നാണു പ്രതീക്ഷ. ആരോഗ്യം, വിദ്യാഭ്യാസം,സാമൂഹ്യക്ഷേമം തുടങ്ങിയ മേഖലകളിൽ രാജ്യത്തിനാകെ മാതൃകയായിട്ടുള്ള കേരളം നഗരജലഗതാഗതത്തിലും രാജ്യത്തിനു മാതൃകയാകാൻ പോവുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളുടെ വികസനം,പുതിയ റെയിൽവേ ലൈനുകൾ സ്ഥാപിക്കൽ, നിലവിലുള്ള റെയിൽവേ ലൈനുകൾ ഇരട്ടിപ്പിക്കുകയും വൈദ്യുതീകരിക്കുകയും ചെയ്യൽ,സിഗ്നൽ സംവിധാനങ്ങൾ മെച്ചപ്പെടുത്തൽ, ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കൽ, പുതിയ ട്രെയിനുകൾ അനുവദിക്കൽ തുടങ്ങിയവയ്ക്കു പ്രത്യേക ശ്രദ്ധ നൽകണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേരളത്തിന് ആദ്യ വന്ദേഭാരത് ട്രെയിൻ അനുവദിച്ചതിൽ നന്ദിയർപ്പിച്ച അദ്ദേഹം കൂടുതൽ വന്ദേഭാരത് ട്രെയിനുകൾ പിന്നാലെ അനുവദിക്കുമെന്നു പ്രതീക്ഷിക്കുന്നതായും പറഞ്ഞു.