രാത്രി യാത്ര നിരോധനത്തെ തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞ അന്തര്‍ സംസ്ഥാന ദശീയ പാത മുത്തങ്ങ 766 ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരവുമായി പൊതുമരാമത്ത് വകുപ്പ്. വനത്തെയും വന്യജീവികളെയും ബാധിക്കാതെ 24 മണിക്കൂറും ഗതാഗതം സാധ്യമാകുന്ന ആകാശപാതയാണ് കേരള പൊതുമരമാത്ത് വകുപ്പ് വിഭാവനം ചെയ്തിരിക്കുന്നത്. എന്റെ കേരളം മെഗാ പ്രദര്‍ശനമേളയിലാണ് മുത്തങ്ങ ആകാശ പാതയുടെ ത്രിമാന ചിത്രീകരണം ശ്രദ്ധനേടുന്നത്.

തൂണുകളില്‍ ഉയര്‍ത്തിയ ബീമുകളില്‍ നിര്‍മ്മിക്കുന്ന കോണ്‍ക്രീറ്റ് പാതയിലൂടെ ഗതാഗതം പൂര്‍ണ്ണമായും നടത്താന്‍ കഴിയും. ഇലവേറ്റഡ് ഹൈവെ വരുന്നതോടു കൂടി നിലവില്‍ ടാറിങ്ങ് നടത്തിയിട്ടുള്ള വനാന്തര്‍ഭാഗത്ത് കൂടിയുള്ള റോഡ് ടാറിങ്ങ് ഇളക്കിമാറ്റി സ്വഭാവിക വനഭൂമിയായി മാറ്റന്‍ കഴിയും. 20 കിലോമീറ്റര്‍ നീളത്തില്‍ അഞ്ച്  മീറ്റര്‍ ഉയരത്തിലാണ് പാത രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് വിശദമായ പ്രോജക്ട് സര്‍ക്കാരിന് അനുമതിക്കായി സമര്‍പ്പിരിക്കുകയാണ്.

അപകടരഹിത റോഡുകളും നൂതന നിര്‍മ്മിതികളെയും സ്റ്റാളില്‍ പൊതുമരാമത്ത് വകുപ്പ് പരിചയപ്പെടുത്തുന്നു. ട്രെപ്പറ്റ് ജംഗ്ഷന്‍ ഇതില്‍ ആകര്‍ഷണീയമാണ്.

ഉയര്‍ന്ന വേഗപരിധി അനുവദനീയമായ നാലുവരി പാതയും ഇതിലേക്ക് വന്നുചേരുന്ന സമാന്തര റോഡുകളെയും ട്രൈപ്പറ്റ് ജംഗ്ഷനിലൂടെ വിശദീകരിക്കുന്നു.

ജില്ലയില്‍ 205 കി.മി ഉന്നത റോഡുകള്‍ ഉന്നതനിലവാരത്തി ലെത്തി. പൊതുമരാമത്ത് നിരത്തിന്‍ കീഴില്‍ ജില്ലയില്‍ 857കി.മീ റോഡ് ഉള്ളതില്‍ 205 കിലോ മീറ്റര്‍ ദൂരം ബി.എം &ബി.സി നിലവാരത്തിലേക്ക് മാറിക്കഴിഞ്ഞു. ബാക്കിയുള്ള റോഡുകള്‍ കൂടി ബി എം &ബി സി നിലവാരത്തിലേക്ക് മാറ്റാന്‍ നടപടികള്‍ മുന്നേറുന്നു. പൊതുമരാമത്ത് വകുപ്പ് ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗവും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ക്വാളിറ്റി കണ്‍ട്രോള്‍ ജില്ലാ ലാബുകളില്‍ റോഡ് പ്രവൃത്തികളുടെ ഗുണനിലവാരവും പരിശോധിക്കാനുള്ള സംവിധാനമു്ണ്ട്. റോഡ്, പാലം, കെട്ടിടങ്ങള്‍ എന്നിങ്ങനെയുള്ള വിഭാഗങ്ങളെല്ലാം മേളയില്‍ അണിനിരിക്കുന്നു. നിര്‍മ്മാണ വസ്തുക്കളുടെ ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് കോഡ് മിനിസ്ട്രി ഓഫ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേസ്, പ്രകാരം ഉണ്ടായിരിക്കേണ്ട നിലവാരവും മണ്ണിന്റെ ഗുണനിലവാരം പരിശോധിക്കുന്ന ഉപകരണങ്ങളും മേളയില് പ്രദർശിപ്പിക്കുന്നു.