സംസ്ഥാനത്തെ പ്രഥമ ട്രാന്‍സ്‌ക്രാനിയല്‍ മാഗ്നെറ്റിക് സ്റ്റിമുലേഷന്‍ ഐകോണ്‍സില്‍ സ്ഥാപിക്കും

സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ ഈ വര്‍ഷം തന്നെ സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

”ആശുപത്രികളെ സംബന്ധിച്ച് ഏറ്റവും വലിയ ചെലവുകളില്‍ ഒന്ന് വൈദ്യുതി ചാര്‍ജാണ്. വൈദ്യുതി ചാര്‍ജ് കുറയ്ക്കാനും ഹരിതചട്ടത്തിലേക്ക് ആശുപത്രികളെ മാറ്റാനുമുദ്ദേശിച്ചാണ് സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നത്. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ 10 സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ സമയബന്ധിതമായി സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കും,” മന്ത്രി പറഞ്ഞു.

തിരുവനന്തപുരം പുലയനാര്‍കോട്ടയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്മ്യൂണിക്കേറ്റീവ് ആന്റ് കോഗ്നിറ്റീവ് ന്യൂറോസയന്‍സില്‍ (ഐകോണ്‍സ്) സമ്പൂര്‍ണ്ണ സൗരോര്‍ജ പ്ലാന്റിന്റേയും രജതജൂബിലി കവാടത്തിന്റേയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യവകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ സമ്പൂര്‍ണമായി സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാപിക്കുന്ന ആദ്യ സ്ഥാപനമാണ് ഐകോണ്‍സ്.

പ്രതിമാസം 1.5 ലക്ഷം രൂപയാണ് വൈദ്യുതി ഇനത്തില്‍ ഐകോണ്‍സില്‍ ചെലവ് വരുന്നത്. സൗരോര്‍ജ്ജ പ്ലാന്റ് വഴി ദിവസം 125 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നതോടെ വൈദ്യുതി ബില്ലില്‍ വലിയ കുറവാണ് പ്രതീക്ഷിക്കുന്നത്.

ഐകോണ്‍സിന്റെ തന്നെ ഷൊര്‍ണൂരില്‍ ഉള്ള സ്ഥാപനത്തിലും സൗരോര്‍ജ്ജ പ്ലാന്റ് കമ്മീഷന്‍ ചെയ്യുന്നതോടെ രണ്ട് സ്ഥാപനങ്ങളിലും കൂടി ഒരു വര്‍ഷം സര്‍ക്കാറിന് വൈദ്യുതി ബില്‍ ഇനത്തില്‍ 25 ലക്ഷം രൂപ ലാഭിക്കാന്‍ കഴിയുമെന്ന് ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാരിന്റെ ആശുപത്രികളില്‍ ഊര്‍ജ്ജ ഓഡിറ്റ് നടത്തുമെന്ന് അവര്‍ പറഞ്ഞു.

കേരളത്തില്‍ ആദ്യത്തെ ട്രാന്‍സ്‌ക്രാനിയല്‍ മാഗ്നെറ്റിക് സ്റ്റിമുലേഷന്‍ (ടി.എം.സി) ഐകോണ്‍സില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതായും മന്ത്രി അറിയിച്ചു. ഐകോണ്‍സില്‍ 4000 ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയായി. ഈ കെട്ടിടത്തില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള കോഴ്സുകള്‍ തുടങ്ങും.

ഐകോണ്‍സ് ക്യാമ്പസിന്റെ അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിച്ച്, ചുറ്റുമതില്‍ നിര്‍മ്മിച്ച്, അടിസ്ഥാനസൗകര്യങ്ങളും മറ്റു ഉപകരണങ്ങളും ലഭ്യമാക്കി സര്‍ക്കാര്‍ ഉദ്ദേശിച്ച രീതിയിലുള്ള വളര്‍ച്ചയിലേക്ക് സ്ഥാപനത്തെ കൊണ്ടുവരികയാണെന്നും മന്ത്രി പറഞ്ഞു.

പരിപാടിയില്‍ വാര്‍ഡ് കൗണ്‍സിലര്‍ എസ് സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഐകോണ്‍സ് ഡയറക്ടര്‍ ഡോ. സഞ്ജീവ് വി തോമസ് സംസാരിച്ചു.