സർക്കാർ ഉദ്യോഗസ്ഥർ ജനസൗഹൃദ സമീപനം സ്വീകരിക്കണമെന്ന് പട്ടികജാതി പട്ടികവർഗ, പിന്നോക്ക ക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി ‘കരുതലും കൈത്താങ്ങും’ തലശ്ശേരി താലൂക്ക്തല പരാതി പരിഹാര അദാലത്ത് തലശ്ശേരി ഗവ. ബ്രണ്ണൻ ഹയർ സെക്കണ്ടറി സ്‌കൂൾ അങ്കണത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ജനങ്ങളുടെ പരാതികൾക്ക് അതിവേഗത്തിൽ പരാഹാരമുണ്ടാക്കണം.

അതത് സമയം പരാതികൾ പരിഹരിക്കാത്തത് വലിയ പ്രയാസം സൃഷ്ടിക്കും. ജനങ്ങൾക്ക് പ്രയാസമുണ്ടാക്കുകയല്ല ഉദ്യോഗസ്ഥരുടെ ചുമതല. അവരുടെ പ്രയാസങ്ങൾക്ക് അതിവേഗം പരിഹാരം കാണുകയാണ് അദാലത്തിന്റെ ലക്ഷ്യം. ഇതിനുള്ള തുടക്കമാണ് കരുതലും കൈത്താങ്ങുമെന്ന അദാലത്ത്. ഇത് വഴി പരാതി പരിഹാര കാര്യത്തിൽ കേരളം മാതൃകയാവും. സമൂഹത്തിൽ അവശേഷിക്കുന്ന പരാതികൾക്ക് സമയബന്ധിതമായി പരിഹാരം കാണുകയാണ് ലക്ഷ്യം. ജനങ്ങളുടെ പരാതികൾക്ക് പരിഹാരം കാണാൻ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഒരുമിച്ച് പ്രവർത്തിക്കണം. അതിനാണ് മന്ത്രിമാർ നേരിട്ട് ഇടപെടുന്നത്-മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു.

പരാതി പരിഹാര അദാലത്തിന്റെ തുടർ നടപടികൾ പരിശോധിക്കാനും വിലയിരുത്താനുമായി ജില്ലാതല മോണിറ്ററിംഗ്‌സെൽ രൂപീകരിക്കുമെന്ന് വിശിഷ്ടാതിഥി കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു.
നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീർ അധ്യക്ഷത വഹിച്ചു. കെ പി മോഹനൻ എം എൽ എ, തലശ്ശേരി നഗരസഭാ ചെയർപേഴ്‌സൺ കെ എം ജമുന റാണി, ജില്ലാ ഡെവലപ്‌മെന്റ് കമ്മീഷണർ ഡി ആർ മേഘശ്രീ, സബ് കലക്ടർ സന്ദീപ് കുമാർ, തലശ്ശേരി തഹസിൽദാർ കെ ഷീബ എന്നിവർ സംബന്ധിച്ചു.