വൻ ജനപങ്കാളിത്തത്തിൽ നെയ്യാറ്റിൻകര താലൂക്ക് അദാലത്ത്. 975 അപേക്ഷകളാണ് അദാലത്തിൽ തീർപ്പാക്കിയത്. ഓൺലൈൻ ആയി 2401 അപേക്ഷകളാണ് ആകെ ലഭിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ പരിഹരിക്കുന്നതിന് കരുതലും കൈത്താങ്ങും എന്ന പേരില്‍ ആരംഭിച്ച താലൂക്ക് തല അദാലത്തില്‍ നെയ്യാറ്റിൻകര താലൂക്കില്‍ ഇന്ന് മാത്രം ലഭിച്ചത് 773 അപേക്ഷകളാണ്.

ഈ അപേക്ഷകൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയും 15 ദിവസത്തിനകം തീർപ്പാക്കാൻ മന്ത്രിമാർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തു. 26 വിഷയങ്ങളാണ് അദാലത്തിനായി പരിഗണിച്ചിരുന്നത്. അദാലത്തിന്റെ പരിഗണനാ വിഷയങ്ങളില്‍ ഉള്‍പ്പെടാത്ത 720 അപേക്ഷകളും നിരസിച്ച 706 അപേക്ഷകളും ഉള്‍പ്പെടുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് ഏറ്റവും കൂടുതല്‍ ലഭിച്ചത്. 964 അപേക്ഷകള്‍ ലഭിച്ചതില്‍ 492 അപേക്ഷകള്‍ തീര്‍പ്പാക്കി. താലൂക്ക് ഓഫീസുമായി ബന്ധപ്പെട്ട 191 അപേക്ഷകള്‍ തീര്‍പ്പാക്കി. സിവിൽ സപ്ലൈസ് വകുപ്പുമായി ബന്ധപ്പെട്ട് 103 അപേക്ഷകളും തിരുവനന്തപുരം ആർ ഡി ഒയുമായി ബന്ധപ്പെട്ട 44 പരാതികളും പരിഹരിച്ചു. 92 അപേക്ഷകളാണ് പ്രിന്‍സിപ്പള്‍ അഗ്രികള്‍ച്ചര്‍ ഓഫീസുമായി ബന്ധപ്പെട്ട് പരിഹരിച്ചത്.

പട്ടികജാതി വികസന വകുപ്പിന് ലഭിച്ച 27 അപേക്ഷകളില്‍ 19 അപേക്ഷകള്‍ തീര്‍പ്പാക്കുകയും ഓൾ വെൽഫയർ ബോർഡിന് ലഭിച്ച 10 അപേക്ഷകൾ അദാലത്തിൽ പരിഹരിക്കുകയും ചെയ്തു.

കെ.എസ്.ഇ.ബി ഒൻപതു അപേക്ഷകൾ തീർപ്പാക്കി. ജലസേചനവുമായി ബന്ധപ്പെട്ട 10 അപേക്ഷകളും മലിനീകരണ നിയന്ത്രണ  ബോര്‍ഡുമായി ബന്ധപ്പെട്ട നാല് അപേക്ഷകളും മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട ഒരു അപേക്ഷയും അദാലത്തിൽ പരിഹരിച്ചു.

മെയ്‌ രണ്ടിനാണ് ജില്ലയിൽ താലൂക്ക് തല അദാലത്തുകൾ ആരംഭിച്ചത്. ആദ്യ അദാലത്ത് വേദിയായ തിരുവനന്തപുരം താലൂക്കിൽ ആയിരത്തിലേറെ പേർക്കാണ് ആശ്വാസമായത്. നെടുമങ്ങാട് താലൂക്കിലെ അദാലത്ത് മെയ് ആറിനും ചിറയിൻകീഴ് മെയ് എട്ടിനും വർക്കലയിൽ മെയ് 9നും കാട്ടാക്കടയിൽ മെയ് 11നും അദാലത്തുകൾ നടക്കും.