അവകാശങ്ങൾ ചോദിച്ചു വാങ്ങാൻ കഴിയാത്ത ഒരു കുടുംബത്തിന് ഉള്ളറിഞ്ഞ് കൈത്താങ്ങായിരിക്കുകയാണ് നെയ്യാറ്റിൻകര താലൂക്ക്തല അദാലത്ത്. എല്ലാവരും ബധിരരും മൂകരുമായ ഒരു കുടുംബത്തിന്റെ നാഥനാണ് 62 വയസ്സുള്ള സുദർശനൻ.

നെയ്യാറ്റിൻകരയിൽ നടന്ന കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്തിൽ മന്ത്രിമാരുടെ കയ്യിൽ നിന്നും മുൻഗണനാ കാർഡ് ഏറ്റുവാങ്ങുമ്പോൾ ഇനി സുദർശനന്റെ കുടുംബം ഒറ്റയ്ക്കല്ല എന്നുള്ള ഉറപ്പു കൂടിയാകുന്നു അത്. സുദർശനൻ, ഭാര്യ രാജിനി, മകൻ സൂരജ്, മരുമകൾ എന്നിവർ അടങ്ങുന്ന കുടുംബത്തിൽ ആർക്കും തന്നെ സംസാരശേഷിയോ കേൾവിശേഷിയോ ഇല്ല. വിവാഹിതയായ സുദർശന്റെ മകൾ സൂര്യയും ബധിരയും മൂകയുമാണ്.

കൂലിപ്പണി ഉപജീവന മാർഗമാക്കിയ കുടുംബം ഇപ്പോൾ സർക്കാരിന്റെ വികലാംഗ പെൻഷൻ മാത്രം ആശ്രയിച്ചാണ് ജീവിക്കുന്നത്. 70ലേറെ വർഷം പഴക്കമുള്ള 370 സ്ക്വയർഫീറ്റിലെ ഷീറ്റിട്ട വീട്ടിലാണ് താമസം. കാർഡ് പൊതു വിഭാഗത്തിൽ ആയതിനാൽ പണം കൊടുത്ത് റേഷൻ വാങ്ങുന്നതിനുള്ള ബുദ്ധിമുട്ടിൽ ആയിരുന്നു കുടുംബം. അപ്പോഴാണ് താലൂക്ക്തല തലത്തിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ നടക്കുന്ന അദാലത്തിനെ കുറിച്ച് അറിയുന്നത്. അങ്ങനെ തങ്ങളുടെ ദുരിതങ്ങൾ പരിഗണിച്ച് പൊതു വിഭാഗത്തിൽ നിന്നും മുൻഗണന വിഭാഗത്തിലേക്ക് കാർഡ് മാറ്റി നൽകണമെന്ന അപേക്ഷ സുദർശനൻ ഓൺലൈനായി സമർപ്പിച്ചു. അപേക്ഷ സ്വീകരിക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ അർഹതയുണ്ടെന്ന് കണ്ടെത്തുകയും ചെയ്തതോടെ നെയ്യാറ്റിൻകര ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന അദാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ മന്ത്രി ജി. ആർ അനിലിൽ നിന്നും സുദർശനൻ മുൻഗണന കാർഡ് ഏറ്റുവാങ്ങി. ഒരുപാട് കഷ്ടപ്പാടുകൾ നേരിടുന്ന സുദർശനും കുടുംബത്തിനും ചെറുതല്ലാത്ത ആശ്വാസമായിരിക്കുകയാണ് അദാലത്തിൽ ലഭിച്ച മുൻഗണനാ കാർഡ്.