ബുദ്ധിപരമായ പ്രശ്‌നങ്ങളുള്ള മകളുടെ ചികിത്സ ഇനി പൂര്‍ണമായും സൗജന്യമാകുമെന്ന സന്തോഷത്തിലാണ് പയ്യന്നൂര്‍ അന്നൂരിലെ കെ ശൈലജയും ഭര്‍ത്താവ് പച്ച മോഹനനും. ‘കരുതലും കൈത്താങ്ങും’ പയ്യന്നൂര്‍ താലൂക്ക്തല അദാലത്തില്‍ മുന്‍ഗണന കാര്‍ഡ് ലഭിച്ചതോടെയാണ് ചികിത്സ ചെലവെന്ന പ്രയാസം ഒഴിഞ്ഞത്. ഇവര്‍ ഉള്‍പ്പെടെ വിവിധ രോഗങ്ങള്‍ കാരണം ശാരീരിക വെല്ലുവിളി നേരിടുന്നതിനാല്‍ പ്രത്യേക പരിഗണന നല്‍കി പയ്യന്നൂര്‍ താലൂക്ക് പരിധിയിലെ 17  പേര്‍ക്ക്  ബി പി എല്‍  കാര്‍ഡ് അനുവദിച്ചു.
ശൈലജയുടെ രണ്ട് മക്കളില്‍ ഇളയവളാണ് 21 കാരിയായ ശ്രീതു. ജന്മന ബുദ്ധി വൈകല്യമുള്ള ശ്രീതുവിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രി, പയ്യന്നൂര്‍ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് ചികിത്സിക്കുന്നത്. എന്നാല്‍ മുന്‍ഗണന പട്ടികയിലുണ്ടായിരുന്ന ഇവര്‍ മാനദണ്ഡ പ്രകാരം രണ്ട് മാസം മുമ്പ് എ പി എല്‍ വിഭാഗത്തില്‍ ആയതോടെ സൗജന്യ ചികിത്സ നിഷേധിക്കപ്പെട്ടു. ഇതോടെയാണ് പ്രശ്‌ന പരിഹാരം തേടി അദാലത്തില്‍ എത്തിയത്.

പ്രയാസം ബോധ്യപ്പെട്ടതോടെയാണ് പ്രത്യേക പരിഗണന നല്‍കി മന്ത്രി കെ രാധാകൃഷ്ണന്‍ കാര്‍ഡ് കൈമാറിയത്. സന്തോഷം പറഞ്ഞറിയിക്കാനാകില്ലെന്നും സാമ്പത്തിക പ്രയാസം ഒരു പരിധിവരെ ഇതിലൂടെ മാറുമെന്നും ശൈലജ പറഞ്ഞു.
കെ സുമ, ജിതിന്‍ ഭാസ്‌കരന്‍, പി തങ്കമണി, എ പി വി പ്രസന്ന, മേരി കുര്യാക്കോസ്, കെ തമ്പായി, ടി വി ജി ഹരിദാസന്‍, എന്‍ കെ സതീശന്‍, കെ വി ശാന്ത, ടി വി കുഞ്ഞികൃഷ്ണന്‍, കെ വി ലിജിമോള്‍, വി രതി, കെ എം അന്നമ്മ, സുശീല കുമാരി, വി പ്രഭ, കെ നഫീസ എന്നിവര്‍ക്കും മുന്‍ഗണന കാര്‍ഡ് ലഭിച്ചു. ഇവയും അദാലത്തില്‍ വിതരണം ചെയ്തു.

പടം) പയ്യന്നൂര്‍ അന്നൂരിലെ കെ ശൈലജക്ക് മന്ത്രി കെ രാധാകൃഷ്ണന്‍ മുന്‍ഗണന റേഷന്‍ കാര്‍ഡ് കൈമാറുന്നു