സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടന്ന “കരുതലും കൈത്താങ്ങും” തൃശൂർ താലൂക്ക് തല പരാതിപരിഹാര അദാലത്തിൽ 260 പരാതികൾ പരിഗണിച്ചു. 34 പരാതികൾ തീർപ്പാക്കി. ബാക്കി പരാതികൾ തുടർ നടപടികൾക്കായി നിർദേശിച്ചു. ഒമ്പത് പുതിയ റേഷൻ കാർഡുകൾ അദാലത്തിൽ തന്നെ വിതരണം ചെയ്തു.
റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു, പട്ടികജാതി പട്ടിക വർഗ വകുപ്പ് മന്ത്രി കെ രാധകൃഷ്ണൻ, എംഎൽഎമാരായ സേവ്യർ ചിറ്റിലപ്പിള്ളി, സി സി മുകുന്ദൻ ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജ, സബ് കലക്ടർ മുഹമ്മദ് ഷഫീഖ്, എഡിഎം ടി മുരളി എന്നിവർ പരാതികൾ പരിഗണിച്ചു.
595 അപേക്ഷകളാണ് ആകെ ലഭിച്ചത്. അദാലത്തിൽ പരിഗണിക്കാൻ കഴിയാത്ത വിഷയങ്ങളിലുള്ള അപേക്ഷകളും നിയമപരമായി പരിഹരിക്കാൻ കഴിയാത്ത അപേക്ഷകളുമാണ് അദാലത്തിൽ പരിഗണിക്കാതെയിരുന്നത്. അദാലത്ത് 148 പുതിയ പരാതികളും ലഭിച്ചു.
അതിർത്തി നിർണയം, നികുതി അടക്കൽ, വഴി പ്രശ്നം , ചികിത്സ സഹായം, റേഷൻ കാർഡ്, കെ എസ് ഇ ബിയുമായി ബന്ധപ്പെട്ടവ തുടങ്ങിയ വിഷയങ്ങളിലാണ് ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത്.
അദാലത്തിൽ ഭൂമിസംബന്ധമായ വിഷയങ്ങൾ (അതിർത്തി നിർണയം അനധികൃത നിർമാണം, ഭൂമികയ്യേറ്റം), സർട്ടിഫിക്കറ്റുകൾ/ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം/നിരസിക്കൽ, തണ്ണീർതട സംരക്ഷണം, ക്ഷേമ പദ്ധതികൾ (വിവാഹ/പഠന ധനസഹായം, പെൻഷൻ മുതലായവ), പ്രകൃതി ദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം, സാമൂഹികസുരക്ഷാ പെൻഷൻ – കുടിശ്ശിക ലഭിക്കുക, പെൻഷൻ അനുവദിക്കുക, പരിസ്ഥിതി മലിനീകരണം/മാലിന്യ സംസ്കരണം, തെരുവുനായ സംരക്ഷണം/ശല്യം, അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റുന്നത്, തെരുവു വിളക്കുകൾ, അതിർത്തിത്തർക്കങ്ങളും വഴി തടസ്സപ്പെടുത്തലും, വയോജന സംരക്ഷണം, കെട്ടിട നിർമാണച്ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പർ, നികുതി), പൊതു ജലസ്രോതസ്സുകളുടെ സംരക്ഷണവും കുടിവെള്ളവും, റേഷൻ കാർഡ് (എപിഎൽ/ബിപിഎൽ – ചികിത്സ ആവശ്യങ്ങൾക്ക്), വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണം/നഷ്ടപരിഹാരം, വിവിധ സ്കോളർഷിപ്പുകൾ സംബന്ധിച്ച പരാതികൾ/അപേക്ഷകൾ, വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം/സഹായം, കൃഷിനാശത്തിനുള്ള സഹായങ്ങൾ, കാർഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇൻഷുറൻസ്, ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ടവ, മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ, വെല്ലുവിളികൾ നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ, വിവിധ ക്ഷേമനിധി ബോർഡുകളിൽ നിന്നുള്ള ആനുകൂല്യങ്ങൾ, എൻഡോസൾഫാൻ ദുരിത ബാധിതരുടെ വിഷയങ്ങൾ, പട്ടികജാതി – പട്ടികവർഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ, വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി എന്നീ വിഷയങ്ങളിൽ പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്.