ഏഴ് വർഷക്കാലം തീരദേശത്തിന്റെ കണ്ണുനീരൊപ്പുന്ന നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചതെന്നും ഇനിയുള്ള മൂന്ന് വർഷം അത് തുടരുമെന്നും മത്സ്യ ബന്ധന സാംസ്കാരിക യുവജന കാര്യ  വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. തലശ്ശേരി നിയോജക മണ്ഡലം തീരസദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ ഏഴ് വർഷക്കാലം മത്സ്യതൊഴിലാളി കുടുബങ്ങളിലുള്ളവർക്ക് വിദ്യാഭ്യാസ മേഖലയിൽ നല്ല ഉയർച്ചയാണ് ഉണ്ടായിട്ടുള്ളത്. ഇത് തീരത്തിന്റെ മുഖഛായ തന്നെ മാറ്റി. മത്സ്യത്തൊഴിലാളികളുടെ മക്കൾ  പഠിക്കുന്നിടത്തോളം  സൗജന്യമായി പഠിപ്പിക്കും എന്ന നിലപാടുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്.

പുനർഗേഹം, ലൈഫ് തുടങ്ങിയ പാർപ്പിട പദ്ധതികളിലൂടെ നിരവധി സംസ്ഥാനത്ത് നിരവധി വീടുകൾ ഒരുക്കാൻ സർക്കാരിന് കഴിഞ്ഞു. മന്ത്രി സജി ചെറിയാൻ പറഞ്ഞു.
മത്സ്യത്തൊഴിലാളികളുടെ സുസ്ഥിര വികസനം ലക്ഷ്യമിട്ട് നിരവധി പദ്ധതികൾ നടപ്പാക്കി വരുന്നുണ്ട്. വലിയ തൊഴിൽ മേഖലയായി ഫിഷറിസ് മേഖല മാറ്റാനുള്ള പ്രവർത്തങ്ങളും സർക്കാർ നടപ്പാക്കുന്നുണ്ട്.  അപകട രഹിതമായ മത്സ്യ ബന്ധനം തീര മേഖലയിൽ നടപ്പാക്കാൻ സർക്കാർ ലക്ഷ്യമിടുന്നു. അതിനായി എല്ലാ മത്സ്യത്തൊഴിലാളികളും സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.

ചാലിൽ ഗോപാലപേട്ട ഫിഷ് ലാൻ്റിംഗ് സെന്ററിൽ നടന്ന ചടങ്ങിൽ നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, മത്സ്യഫെഡ് ചെയർമാൻ ടി മനോഹരൻ , മത്സ്യ ബോർഡ് ചെയർമാൻ കൂട്ടായി ബഷീർ, ജോയിന്റ് ഡയറക്ടർ ഓഫ് ഫിഷറീസ് സജി എം രാജേഷ്, തലശ്ശേരി നഗരസഭാ ചെയർപേഴ്സൺ കെ എം ജമുനാറാണി ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ സി പി അനിത (തലശ്ശേരി), എ ശൈലജ (പാനൂർ ), ന്യൂ മാഹി പഞ്ചായത്ത് പ്രസിഡണ്ട് എം കെ സെയ്തുൻ, ജില്ലാ പഞ്ചായത്തംഗമായ കോങ്കി രവീന്ദ്രൻ,  തലശ്ശേരി നഗരസഭാ വൈസ് ചെയർമാൻ വാഴയിൽ ശശി, ന്യൂ മാഹി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അർജുൻ പവിത്രൻ , നഗരസഭാ കൗൺസിലർമാരായ ജിഷ ജയ ചന്ദ്രൻ , ഐറിൻ സ്റ്റീഫൻ , ടി കെ സാഹിറ, കെ അജേഷ്, ടെൻസി നോമിസ് , ഫൈസൽ പുനത്തിൽ, പ്രീത പ്രദീപ്, എൻ അജേഷ്, വി ബി ഷംസുദ്ദീൻ, ടി പി ഷാനവാസ്, എ ടി ഫിൽഷാദ്, കെ , ടി മൈഥിലി, വാർഡംഗങ്ങളായ കെ എസ് ശർമ്മിള , വി കെ മുഹമ്മദ് തമീം, കെ വത്സല, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

തീരമേഖലയിലെ ജനങ്ങളുമായി സംവദിക്കുന്നതിനും, തീരദേശ മേഖലയിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾ നേരിട്ട് മനസ്സിലാക്കി പരിഹരിക്കുന്നതിനും സർക്കാറിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ അവരിലേക്ക് എത്തിക്കുന്നതിനുമായാണ് തീര സദസ് സംഘടിപ്പിച്ചത്. ഇതോടനുബന്ധിച്ച് ജനപ്രതിനിധികൾ വിവിധ വകുപ്പ് മേധാവികൾ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ,തൊഴിലാളി യൂണിയൻ നേതാക്കൾ എന്നിവരുമായി മന്ത്രി തലശ്ശേരി പാരീസ് പ്രസിഡൻസിയിൽ ചർച്ച നടത്തി. ചർച്ചയിൽ ഉയർന്ന നിർദ്ദേശങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്നും മന്ത്രി സജി ചെറിയാൻ അറിയിച്ചു.തുടർന്ന് ഭാരത് ഭവൻ അവതരിപ്പിച്ച ‘  തിരയുടെ സംഗീതം തീരത്തിന്റെയും’  എന്ന സംഗീത പരിപാടിയും അരങ്ങേറി.