തീരദേശ ജനതയുടെ ജീവിത നിലവാരം ഉയർത്തലും മത്സ്യബന്ധന രംഗത്തുള്ള ആധുനികവൽക്കരണവും ലക്ഷ്യമിട്ടാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് കായിക-വഖഫ് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. ധർമ്മടം നിയോജക മണ്ഡലം തീര സദസിൽ മുഖ്യതിഥിയായി സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ തീരദേശവാസികളുടെ മുഴുവൻ പരാതികളും പരിഹരിക്കാനാണ് തീരസദസ്സ് സംഘടിപ്പിച്ചത്. പൊതുജനങ്ങൾക്ക് അവരുടെ പ്രശ്നങ്ങൾ നേരിട്ട് അറിയിക്കാൻ അവസരം ലഭിക്കുന്നു. താലൂക്ക് തലത്തിൽ നടത്തിയ അദാലത്തുകളും വനസദസ്സും ജനങ്ങളുടെ പ്രശ്നപരിഹാരത്തിനുള്ള വേദികളായി.

കേരളത്തിൽ മാത്രമാണ് ഇത്തരത്തിൽ സർക്കാർ ജനങ്ങളുമായി നേരിട്ട് ചർച്ച നടത്തി പ്രശ്നം പരിഹരിക്കുന്നത്. കേരളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉയരങ്ങളിൽ എത്തുന്നത് ഇങ്ങനെയാണ്. ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ മറ്റുള്ളവരേക്കാൾ ഉന്നതി കൈവരിച്ച സംസ്ഥാനമാണ് നമ്മുടേത്. ഫിഷറീസ് മേഖലയിലും ഇതിന്റെ പ്രതിഫലനം ഉണ്ടായി. ഏഴു വർഷമായി സുതാര്യമായ ഭരണം നടത്തുന്നവെന്നതാണ് കേരള സർക്കാരിന്റെ പ്രത്യേകതയെന്നും മന്ത്രി പറഞ്ഞു.