എന്റെ കേരളം മേളയിലെ കലാസന്ധ്യയിൽ സംഗീത പ്പെരുമഴ പെയ്യിച്ച് ദേവാനന്ദും സംഘവും. കേര നിരകളാടും എന്ന പാട്ടിൽ തുടങ്ങിയ ദേവാനന്ദ് കള്ളൻ മാധവൻ്റെയും രുക്‌മിണി യുടെയും കഥ പറഞ്ഞ മീശമാധവൻ സിനിമയിലെ കരിമിഴി കുരുവിയെ കണ്ടീല പാടിയപ്പോൾ ഇരുപത് വർഷം പുറകോട്ട് പോയ അനുഭവം ആയിരുന്നു ആസ്വാദകർക്ക്. ദേവാനന്ദിന് ഒപ്പം ഗായിക സംഗീത ശ്രീകാന്തും ചേർന്നപ്പോൾ ഗാനമേള നവ്യാനുഭവമായി.
ശങ്കർ മഹാദേവൻ പാടിയ വരാഹെ നദിക്കരയോരം പാട്ടുമായി ഭാഗ്യരാജ് എത്തിയതോടെ ഗാനമേള
ഫാസ്റ്റായി. പിന്നീടുള്ള ഭാഗ്യരാജിൻ്റെ ഓരോ പാട്ടുകൾക്ക് ഒപ്പവും സ്‌റ്റേഡിയത്തിലെ സദസ് ഇളകി മറിഞ്ഞു.  കാന്താ ഞാനും വരാം എന്ന പാട്ടിനോപ്പം ഭാഗ്യരാജിൻ്റെ വിരലുകൾ ഗിറ്റാറിൽ മാന്ത്രികത സൃഷ്ടിച്ചപ്പോൾ കാണികൾ ആവേശത്തിലായി.
മെലഡിയും അടിച്ചു പൊളിയും ഇഷ്ടപ്പെടുന്ന ഇരുവിഭാഗം ആളുകളും പരിപാടി ഒരുപോലെ  ആസ്വദിച്ചു.
സദസിനെ മുഴുവന്‍ സംഗീതപ്പെരുമഴയില്‍ ആറാടിപ്പിച്ചായിരുന്നു ദേവാനന്ദിന്റെയും സംഘത്തിന്റെയും ഗാനമേള അവസാനിച്ചത്.