ജില്ലയിലെ സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായും നിലവില്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കിട്ടാത്ത സ്‌കൂളുകള്‍ രണ്ട് ദിവസത്തിനുള്ളില്‍ ഫിറ്റ്‌നസ് ഉറപ്പാക്കാനുളള നടപടി സ്വീകരിക്കണമെന്ന്  ജില്ല കലക്ടര്‍ എസ്.ചിത്ര .

ജില്ലയില്‍ സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ചേംബറില്‍ ചേര്‍ന്ന അവലോകനയോഗത്തിലാണ് നിര്‍ദ്ദേശം.

ജൂണ്‍ അഞ്ചിന് സ്‌കൂളുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും സ്‌കൂളിനോട് ചേര്‍ന്നുള്ള പൊതുസ്ഥലങ്ങള്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ വൃത്തിയാക്കി ചെടികള്‍ വച്ച് സംരക്ഷിക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.അതിനായി സ്‌കൂളുകളില്‍ ഹരിത സഭ ഉണ്ടാവണം. ജൂണ്‍ അഞ്ചിന് മുമ്പ് എല്ലാ സ്‌കൂളുകളിലും ഹരിത കര്‍മസേനകളുടെ പ്രവര്‍ത്തനം തുടങ്ങണം. ഹരിതകര്‍മസേനയുടെ നേതൃത്വത്തില്‍ മാലിന്യം നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ സ്‌കൂളുകള്‍ സ്വീകരിക്കണമെന്നും ജില്ല കലക്ടര്‍ പറഞ്ഞു.

സ്‌കൂളുകളില്‍ ഇഴജന്തുക്കളുടെ പ്രശ്‌നം ഉണ്ടാകുന്നതിനുള്ള സാധ്യതകള്‍ ഇല്ലെന്ന് സ്‌കൂള്‍ അധികൃതര്‍ ഉറപ്പുവരുത്തണം. കൂടാതെ സ്‌കൂള്‍ പരിസരങ്ങളിലെ വന്യമൃഗശല്യം, തെരുവ് നായ പ്രശ്‌നം എന്നിവ പഞ്ചായത്തിന്റെയും ഡി.എഫ്.ഒ.യുടേയും ശ്രദ്ധയില്‍ കൊണ്ടുവരണം. അതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം.

സ്‌കൂള്‍ പരിസരത്ത് അപകടകാരികളായി നില്‍ക്കുന്ന മരങ്ങളുടെ ചില്ലകള്‍ അടിയന്തിരമായി  മുറിക്കണം. വെള്ളം, വൈദ്യുതി എന്നിവയുടെ ലഭ്യത ഉറപ്പാക്കണം. ലഹരിക്കെതിരെ സ്കൂളുകളില്‍ ജാഗ്രത സമിതികള്‍ കൃത്യമായി ചേരണം. സ്‌കൂളിന് പരിസരങ്ങളിലുള്ള കടകളില്‍ പോലീസ്, എക്‌സൈസ് എന്നിവരുടെ നേതൃത്വത്തില്‍ പരിശോധനകള്‍ നടത്തണം.‌

സ്‌കൂളിന്റെ നിശ്ചിത പരിധിയില്‍ ലഹരി വില്‍പ്പന ഇല്ലെന്ന് ഉറപ്പു വരുത്താന്‍ കഴിയണം. ഉപജില്ല, ജില്ല വിദ്യാഭ്യാസ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പരമാവധി സ്‌കൂളുകളില്‍ നേരിട്ടെത്തി മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കണമെന്നും ജില്ല കലക്ടര്‍ പറഞ്ഞു. ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ സിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ. ഷാബിറ, ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.വി. മനോജ്കുമാര്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.