കേരളത്തില്‍ മുട്ടക്കോഴി വളര്‍ത്തല്‍ വ്യാപകമായതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗുണമേന്‍മ കുറഞ്ഞ മുട്ടയുടെ വരവ് കുറയ്ക്കാന്‍ സാധിച്ചതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന ആശ്രയ പദ്ധതിയുടെ ഭാഗമായുള്ള പള്ളിക്കല്‍ പഞ്ചായത്തിലെ മുട്ടക്കോഴി വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോഴി വളര്‍ത്തല്‍ മേഖലയുടെ സമഗ്ര വികസനം, നവീകരണം എന്നിവയിലൂടെ കോഴിയിറച്ചിയുടെയും, കോഴിമുട്ടയുടെയും ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കി വരുമാനം വര്‍ധിപ്പിക്കാന്‍ ഉപകരിക്കും വിധമാണ് ഈ പദ്ധതി നടപ്പാക്കുന്നത്.  വിധവകളുടെ ജീവിതത്തില്‍ ആശ്വാസമായെത്തുകയാണ് കെപ്കോയുടെ ആശ്രയ പദ്ധതി. പദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന ഓരോ ഗുണഭോക്താവിനും 10 കോഴിയും, മൂന്നു കിലോ തീറ്റയും, മരുന്നും സൗജന്യമായി നല്‍കുന്നു. ഇതിലൂടെ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ അറുപത്തിനായിരത്തോളം വിധവകള്‍ക്ക് സഹായം നല്‍കാന്‍ കെപ്കോയ്ക്ക് സാധിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

ചടങ്ങില്‍ പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സുശീല കുഞ്ഞമ്മക്കുറുപ്പ് അധ്യക്ഷയായിരുന്നു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍പിള്ള മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. മനു, പറക്കോട് ബ്ലോക്ക്  പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കുഞ്ഞന്നാമ്മകുഞ്ഞ്, ബ്ലോക്ക് മെമ്പര്‍മാരായ ആര്യവിജയന്‍, എ.പി. സന്തോഷ്, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിന്ധു ജയിംസ്, വാര്‍ഡ് മെമ്പര്‍മാരായ വി. വിനേഷ്, എസ്. ശ്രീജ, രഞ്ജിനി കൃഷ്ണകുമാര്‍, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എം. മധു, സിപിഐഎം ജില്ലാ എക്സിക്യൂട്ടീവ് അംഗം സി.ആര്‍. ദിന്‍രാജ്, ആര്‍. സുരേഷ്, ബിനു വെള്ളച്ചിറ, രാധാകൃഷ്ണപിള്ള, ടി.എസ്. സജീഷ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.