സംസ്ഥാനത്ത് അര്‍ഹരായ എല്ലാവര്‍ക്കും ഭൂമി എല്ലാവര്‍ക്കും ഭൂരേഖകള്‍ എന്ന ലക്ഷ്യം അതിവേഗത്തില്‍ മുന്നേറുകയാണെന്ന് റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. കല്‍പ്പറ്റ സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ച് ജൂബിലി ഹാളില്‍ രണ്ടാംഘട്ട പട്ടയവിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ രണ്ടുവര്‍ഷം പിന്നിടുമ്പോള്‍ കേരളത്തില്‍ ഒന്നേകാല്‍ ലക്ഷം പട്ടയങ്ങളാണ് വിതരണം ചെയ്തത്. സ്വന്തം ഭൂമിക്ക് കാലങ്ങളായി രേഖകളില്ലാതെ ദുരിതം അനുഭവിച്ചവരുടെ മുഖത്ത് ഇന്ന് സന്തോഷത്തിന്റെ ചിരി വിടരുന്നു. വയനാട്ടില്‍ മാത്രം 3984 പട്ടയങ്ങള്‍ വിതരണം ചെയ്യാനായത് ചെറിയ കാര്യമല്ല. മുത്തങ്ങ സമരത്തില്‍ പങ്കെടുത്തവര്‍ക്കുള്ള ഭൂമിവിതരണം, പാരിസണ്‍സ്, ചീങ്ങേരി, വുഡ്ലാന്‍ഡ് എന്നിങ്ങനെയുള്ള കാലങ്ങളായി നിലനില്‍ക്കുന്ന പട്ടയപ്രശ്നങ്ങളുടെ പരിഹാരം എന്നിവയെല്ലാം അഭിമാന നേട്ടമാണ്. ഭൂരഹിതരായ എല്ലാവര്‍ക്കും ഭൂമി ലഭ്യമാക്കുകയെന്നതും സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധമായ നിലപാടാണ്. അര്‍ഹരായവര്‍ക്ക് ഭൂമി കണ്ടെത്തിക്കൊടുക്കുക എന്നതിന് പുറമെ അനര്‍ഹമായി ഭൂമി കൈവശം വെച്ചിരിക്കുന്നവരില്‍ നിന്നും ഭൂമി തിരിച്ചെടുക്കുകയെന്നതും സര്‍ക്കാരിന്റെ ലക്ഷ്യമാണ്.