കേരളത്തിലെ മത്സ്യബന്ധന മേഖലയുടെ സമഗ്ര വികസനത്തിനായുള്ള പ്രോജക്ട് റിപ്പോർട്ടുകൾ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ കേന്ദ്ര ഫീഷറീസ്, മൃഗ സംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി പർഷോത്തം രൂപാലയ്ക്ക് സമർപ്പിച്ചു.

977. 48 കോടി രൂപയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ടുകളാണ് നാട്ടിക നിയോജക മണ്ഡലത്തിൽ തൃപ്രയാർ ടി എസ് ജി എ സ്റ്റേഡിയത്തിൽ നടന്ന സാഗർ പരിക്രമയാത്രയുടെയും തീരസദസ്സിന്റെയും ഉദ്ഘാടന ചടങ്ങിൽ വെച്ച് സമർപ്പിച്ചത്.

സംസ്ഥാനത്തെ തീരദേശത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന 15 പദ്ധതികളുടെ പദ്ധതി രേഖകളാണ് പിഎംഎം എസ് വൈ പദ്ധതിയിൽ ഉൾപ്പെടുത്തി അനുമതി ലഭിക്കുന്നതിനായി സമർപ്പിച്ചത്. എസ്റ്റിമേറ്റ് തുക 343 കോടി വരുന്ന തിരുവനന്തപുരം പൊഴിയൂർ , 200 കോടി എസ്റ്റിമേറ്റ് തുക വരുന്ന കാസർകോഡ് അജാനൂർ എന്നിവിടങ്ങളിലെ പുതിയ മത്സ്യബന്ധന ഹാർബറുകൾ . ആലപ്പുഴയിലെ തോട്ടപ്പള്ളി ( എസ്റ്റിമേറ്റ് തുക 200 കോടി), കോഴിക്കോട് ബേപ്പൂർ (എസ്റ്റിമേറ്റ് തുക 80 കോടി ) എന്നി മത്സ്യബന്ധന ഹാർബറുകളുടെ വിപൂലീകരണത്തിന്റെയും റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

തിരുവനന്തപുരം മുതലപൊഴി (എസ്റ്റിമേറ്റ് തുക 50 കോടി), കാസർകോട് ചെറുവത്തൂർ (എസ്റ്റിമേറ്റ് തുക 40 കോടി ), തൃശൂർ ചേറ്റുവ ( എസ്റ്റിമേറ്റ് തുക 15 കോടി) എന്നീ മത്സ്യബന്ധന ഹാർബറുകളുടെയും തൃശൂർ മുനക്കകടവ് ഫിഷ് ലാന്റിംഗ് സെന്ററിന്റെയും (എസ്റ്റിമേറ്റ് തുക 11.06 കോടി) നവീകരണം. മലപ്പുറം പടിഞ്ഞാറേക്കര (എസ്റ്റിമേറ്റ് തുക 4.93 കോടി ), കോഴിക്കോട് തിക്കോടി (എസ്റ്റിമേറ്റ് തുക 5.27 കോടി), കണ്ണൂർ ചൂട്ടാട് മഞ്ച (എസ്റ്റിമേറ്റ് തുക 5.55 കോടി) കാസർകോട് നീലേശ്വരം (എസ്റ്റിമേറ്റ് തുക 7 കോടി) എന്നി ഫിഷ് ലാന്റിംഗ് സെന്ററുകളുടെ ആധുനികവൽക്കരണവും മലപ്പുറം താനൂർ (എസ്റ്റിമേറ്റ് തുക 5.22 കോടി), കോഴിക്കോട് ചോമ്പാൽ (എസ്റ്റിമേറ്റ് തുക 5.25 കോടി ), കോഴിക്കോട് ചെറുവത്തൂർ (എസ്റ്റിമേറ്റ് തുക 5.20 കോടി) എന്നീ മത്സ്യബന്ധന ഹാർബറുകളുടെ ട്രെഞ്ചിംഗ് പ്രവർത്തികളുടെ അറ്റകുറ്റപണികളുടെയും പദ്ധതി രേഖയാണ് കൈമാറിയത്.

ഹാർബർ എൻജിനീയറിങ് വകുപ്പ് ചീഫ് എൻജിനീയർ ജോമോൻ കെ ജോർജ് , സൂപ്രണ്ടിംഗ് എൻജിനീയർമാർ തുടങ്ങിയവരുടെ മേൽനോട്ടത്തിൽ വകുപ്പിന്റെ ഡിസൈൻ വിങ്ങാണ് പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കിയത്.