സംസ്ഥാനത്ത് ഡിജിറ്റൽ റീ സർവേ പൂർത്തിയാകുന്നതോടെ മിച്ചഭൂമി ഉൾപ്പടെ പ്രശ്നങ്ങൾ കാരണം ഭൂമി നഷ്ടപ്പെടുന്ന സാഹചര്യം ഇല്ലാതാകുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ. തിരൂര് താലൂക്കിലെ തിരുന്നാവായ വില്ലേജില് ഉള്പ്പെട്ട കൊടക്കല് ടൈല് ഫാക്ടറി മിച്ചഭൂമിയിലെ 45 കുടുംബങ്ങള്ക്കുള്ള പട്ടയ വിതരണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പണം കൊടുത്ത് വാങ്ങിയ ഭൂമിയിൽ എന്തെങ്കിലും ക്രയവിക്രയങ്ങൾ നടത്തുമ്പോഴാകും പോക്കുവരവുൾപ്പടെയുള്ള പ്രശ്നങ്ങൾ ശ്രദ്ധയിൽ വരുന്നത്. ഇത് മൂലം സ്വന്തമാക്കിയ ഭൂമി നഷ്ടപ്പെടുന്ന സാഹചര്യമാണ് പല കുടുംബങ്ങൾക്കുമുള്ളത്. ഇതിന് പരിഹാരമായാണ് “എന്റെ ഭൂമി” എന്ന സോഫ്റ്റ് വെയർ സർക്കാർ ഒരുക്കിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. ഇതിലൂടെ പുതിയതായി സ്ഥലം വാങ്ങുന്നയാൾക്ക് രജിസ്ട്രേഷൻ സമയത്ത് തന്നെ ഭൂമിയുമായി ബന്ധപ്പെട്ട് തുടർന്നുണ്ടാകാനിടയുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനാകുമെന്നും കൊടക്കൽ നിവാസികൾക്കുണ്ടായതുപോലെ സാഹചര്യം ആവർത്തിക്കാതിരിക്കാനാണ് സർക്കാർ ശ്രമമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തിരുന്നാവായ കൊടക്കല് പി.പി. ഓഡിറ്റോറിയത്തില് നടന്ന പരിപാടിയില് കായിക വകുപ്പ് മന്ത്രി വി. അബ്ദുറിമാന് അധ്യക്ഷത വഹിച്ചു. കുറുക്കോളി മൊയ്തീന് എം.എല്.എ, തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ധീൻ, തിരുനാവായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഹറാബി കൊട്ടാരത്ത്, ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ,എ.ഡി.എം എൻ.എം മെഹറലി, ജില്ലാ പഞ്ചായത്തംഗം ഫൈസൽ എടശ്ശേരി, തിരൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ആനി ഗോഡ്ലീഫ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ സ്വപ്ന യേശുദാസ്, കെ. സോളമൻ വിക്ടർ ദാസ്, മറ്റു രാഷ്ട്രീയ പാർട്ടി പ്രതിനിധികള് എന്നിവര് പങ്കെടുത്തു.