നാടുകള്‍ തോറും സ്ഥാപിക്കപ്പെട്ട ഗ്രന്ഥശാലകളാണ് കേരളത്തെ നവീകരിച്ചതെന്ന് ഗ്രന്ഥകാരനും ഡോക്യുമെന്ററി സംവിധായകനുമായ ഒ.ക.ജോണി പറഞ്ഞു. കണിയാമ്പറ്റ ജി.എം.ആര്‍.എസ്സില്‍ ജില്ലാതല വായന പക്ഷാചരണം ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പി.എന്‍.പണിക്കരുടെ നേതൃത്വത്തില്‍ വിപുലമായ ഗ്രന്ഥശാല സംഘം മലയാളികളുടെ വായന സംസ്‌കാരത്തില്‍ വിവേകത്തിന്റെ വിത്തുകള്‍ പാകി. അറിവിന്റെ ഖനികളായ പുസ്തകശാലകളില്‍ വായിച്ചും പുനര്‍വായിച്ചുമാണ് തലമുറകള്‍ വളര്‍ന്നത്. കാലക്രമത്തില്‍ വായന മാറി. ഇന്ന് സമൂഹമാധ്യമങ്ങളില്‍ വായന ചിതറിപ്പോകുന്നു. എന്തു വായിക്കണമെന്ന ബോധ്യം പുതുതലമുറയില്‍ അനിവാര്യമായിരിക്കുന്നു. ഈ സാഹചര്യത്തിലാണ് സക്രീയമാകുന്ന വായനശാലകളുടെയും നല്ല പുസ്‌കങ്ങളുടെയും പ്രസക്തി വര്‍ദ്ധിക്കുന്നത്. കാലങ്ങളായി നാട് വളര്‍ത്തിയ ധാര്‍മ്മികതകളും മാനവികതയും പരന്ന വായനക്കാലത്തിലൂടെ തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന് ഒ.കെ.ജോണി പറഞ്ഞു.

എ.ഡി.എം. എന്‍.ഐ.ഷാജു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ.സുധീര്‍ പി.എന്‍.പണിക്കര്‍ അനുസ്മരണം നടത്തി. അനുശ്രീ വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി.എസ്.സ്‌നേഹനന്ദ, കെ.എന്‍.ലെജീഷ്, ഒ.ശാന്തി, പി.ആര്‍.ശ്രീകുമാര്‍ എന്നിവര്‍ കവിതാലാപനം നടത്തി. അര്‍ച്ചന ബിന്ദു പുസ്തകാസ്വാദനം നടത്തി. അഭിന ചന്ദ്രന്‍ കലാലയ കവിപരിചയത്തില്‍ സ്വന്തം കവിത അവതരിപ്പിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.റഷീദ് ബാബു, ഐ.ടി.ഡി. പി. പ്രോജക്ട് ഓഫീസര്‍ ഇ.ആര്‍.സന്തോഷ്‌കുമാര്‍, വൈത്തിരി എ.ഇ.ഒ ജീറ്റോലൂയിസ്, പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി വി.എസ്.വത്സരാജ്, പി.ടി.എ പ്രസിഡന്റ് ഇ.കെ.സുരേഷ്, പുന്നത്ത് ദേവദാസ്, എ.സുബിജിത്ത്, സീനിയര്‍ സൂപ്രണ്ട് സി.രാജലക്ഷ്മി എന്നിവര്‍ സംസാരിച്ചു. ജില്ലാഭരണകൂടം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍,പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍, വിദ്യാഭ്യാസ വകുപ്പ്, പട്ടികവര്‍ഗ്ഗവികസനവകുപ്പ്, സാക്ഷരതാമിഷന്‍ എന്നിവരുടെ ആഭിമുഖ്യത്തില്‍ വായന പക്ഷാചരണത്തിന് ജില്ലയിൽ തുടക്കമായി. ഗ്രന്ഥശാലകള്‍, വിദ്യാലയങ്ങള്‍ എന്നിവടങ്ങളില്‍ പക്ഷാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ നടക്കും.