തരൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ തരൂര്‍ ഇക്കോഷോപ്പിന്റെ സഹകരണത്തോടെ രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഉര്‍വരം തരൂര്‍ ഞാറ്റുവേല ചന്തയ്ക്ക് അത്തിപ്പൊറ്റയില്‍ തുടക്കമായി. തിരുവാതിര ഞാറ്റുവേലയില്‍ ഭൂമിയുടെ പ്രത്യേകത അനുസരിച്ച് സ്വന്തമായി നടീല്‍ വസ്തുക്കള്‍ തെരഞ്ഞെടുക്കാനുള്ള അവസരമാണ് ഞാറ്റുവേല ചന്തയില്‍ ഒരുക്കിയിരിക്കുന്നത്.

എല്ലാസമയവും കായ്ക്കുന്ന വിയറ്റ്‌നം ഏര്‍ളി പ്ലാവുകള്‍, തായ്‌ലന്‍ഡ് മാവ്, ഗംഗബോണ്ടം തെങ്ങിന്‍ തൈകള്‍, നാടന്‍ പച്ചക്കറി തൈകളും വിത്തുകളും കൂടാതെ അലങ്കാര പൂച്ചെടികള്‍, ഗ്രോബാഗ്, ജൈവ വളങ്ങള്‍, ജൈവ കീടനാശിനികള്‍, നാടന്‍/ഹൈബ്രിഡ് മാവ്, പ്ലാവ്, തെങ്ങ്, വിദേശ ഇനം ഫല വൃക്ഷതൈകള്‍ എന്നിവ ഞാറ്റുവേല ചന്തയില്‍ വില്‍പനയ്ക്ക് എത്തിച്ചിട്ടുണ്ട്.

ഇതിന്പുറമെ കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനവും വില്‍പനയും ഞാറ്റുവേല ചന്തയില്‍ പങ്കെടുക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ സ്മാം(എസ്.എം.എ.എം) പദ്ധതിയിലൂടെ കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങുന്നതിന് സൗജന്യ രജിസ്‌ട്രേഷന്‍ ചെയ്തു കൊടുക്കുന്നുണ്ട്. ഞാറ്റുവേല ചന്ത ഇന്നും (ജൂണ്‍ 20) തുടരും. അത്തിപ്പൊറ്റ സെന്ററില്‍ നടന്ന പരിപാടി തരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. രമണി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാജശ്രീ, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജി. ചെന്താമരാക്ഷന്‍, തരൂര്‍ കൃഷി ഓഫീസര്‍ റാണി ആര്‍. ഉണ്ണിത്താന്‍, കൃഷി അസിസ്റ്റന്റ് മഹേഷ് ചിലമ്പത് എന്നിവര്‍ സംസാരിച്ചു.