ആലപ്പുഴ: കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ തിരഞ്ഞെടുത്ത 15 വില്ലേജുകളിൽ ജൂലൈ 31നകം ഇന്റഗ്രേറ്റഡ് പോർട്ടൽ സംവിധാനം നിലവിൽ വരുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. കുട്ടനാട് താലൂക്കിലെ പുളിങ്കുന്ന് സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
രജിസ്ട്രേഷൻ വകുപ്പിന്റെ പോർട്ടലായ പേളും റവന്യൂ വകുപ്പിന്റെ പോർട്ടലായ റെലിസും സർവ്വേ വകുപ്പിന്റെ പോർട്ടലായ ഇ -മാപ്പും കൂട്ടിയോജിപ്പിച്ചാണ് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ‘എന്റെ ഭൂമി’- ഇന്റഗ്രേറ്റഡ് പോർട്ടൽ നിലവിൽ വരുന്നത്. ഓരോ വില്ലേജിലും ഡിജിറ്റൽ റിസേർവ്വേ പൂർത്തിയാക്കുന്ന മുറയ്ക്ക് ഇന്റഗ്രേറ്റഡ് പോർട്ടൽ നിലവിൽ വരും. ഭൂമി വാങ്ങുമ്പോൾ തന്നെ പോക്കുവരവ് നടത്താൻ പര്യാപ്തമാണോ ലൊക്കേഷനും സ്കെച്ചും ശരിയാണോ എന്നതടക്കം ഇതിലൂടെ അറിയാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
കൃത്യതയോടെയുള്ള ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് കേരളത്തിലെ ഭൂമി സമഗ്രമായി ഡിജിറ്റലായി അളക്കാൻ കഴിയുന്ന ഡിജിറ്റൽ സർവേ നടന്നുവരികയാണ്. 848.75 കോടി രൂപ ചെലവഴിച്ചു നടത്തുന്ന ഈ പദ്ധതി നാലുവർഷം കൊണ്ട് പൂർത്തിയാകും. ഈ ചുരുങ്ങിയ കാലം കൊണ്ട് 92,000 ഹെക്ടറോളം ഭൂമി അളന്നു കഴിഞ്ഞു. ഭൂമിയുടെ ക്രയവിക്രയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഇനിയൊരു തർക്കം ഉണ്ടാവില്ലെന്ന മെച്ചമാണ് ഡിജിറ്റൽ റീസർവേയിലൂടെ ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.