നിരീക്ഷണത്തിൽ പാർപ്പിച്ച് പ്രത്യേക പരിചരണം നൽകും

പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് രണ്ടാമത്തെ അതിഥിയായി ദുർഗ്ഗയെത്തി. വയനാട്ടിലെ ചിതലിയത്ത് ജനവാസ മേഖലയിൽ ഭീതി പരത്തിയ കടുവയെ 2017 ലാണ് പിടികൂടിയത്. തുടർന്ന് നെയ്യാറിലെ പുനരധിവാസ കേന്ദ്രത്തിൽ പാർപ്പിച്ചിരുന്ന 12 വയസുള്ള ദുർഗ്ഗ ആരോഗ്യം വീണ്ടെടുത്തതോടെയാണ് പുത്തൂർ സുവോളജിക്കൽ പാർക്കിൽ എത്തിച്ചത്.

ഞായാഴ്ച്ച് പുലർച്ചെ നാല്‌ മണിയോടെ പുത്തൂരിൽ എത്തിച്ച കടുവയെ ഏഴ്‌ മണിയോടെയാണ് ക്രെയിനിന്റെ സഹായത്താൽ സുവോളജിക്കൽ പാർക്കിലെ ഇരുമ്പ് കൂട്ടിലേക്ക് മാറ്റിയത്. രണ്ടു മാസം മുമ്പ് എത്തിച്ച വൈഗ എന്ന കടുവയുടെ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി ജീവനക്കാരുമായി ഇണങ്ങി കഴിഞ്ഞതോടെയാണ് ദുർഗ്ഗയുടെ വരവ്. വൈഗയെ മറ്റൊരു തുറന്ന കൂട്ടിലേക്ക് മാറ്റി.

ദുർഗ്ഗയെ ആദ്യ ഘട്ടത്തിൽ നിരീക്ഷണത്തിൽ പാർപ്പിച്ച് പ്രത്യേക പരിചരണം നൽകും. തേക്കടിയിൽ നിന്നും മംഗള എന്ന മറ്റൊരു കടുവയേയും അധികം വൈകാതെ പുത്തൂരിൽ എത്തിക്കാനും നീക്കം നടക്കുന്നുണ്ട്. ജൂലൈ മാസത്തിൽ പക്ഷികളെ കൂടി സുവോളജിക്കൽ പാർക്കിൽ എത്തിക്കാനാണ് അധികൃതരുടെ ലക്ഷ്യമിടുന്നത്.