മാലിന്യമുക്ത നവ കേരളത്തിനായി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കൈകോർത്ത് പ്രവർത്തിച്ച് 2024 മാർച്ചിന് മുൻപ് മാലിന്യമുക്ത കേരളം പ്രഖ്യാപനത്തിനായി ഒരുങ്ങണമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു.
മാലിന്യമുക്ത കേരളം പദ്ധതി നടപ്പാക്കുന്നതിനും 2018ലെ ഖരമാലിന്യ പരിപാലന ചട്ട പ്രകാരം മാലിന്യ സംസ്ക്കരണം ഉറപ്പ് വരുത്തുന്നതിനുമായി എസ് എൻ ക്ലബ്‌ ഹാൾ ഇരിങ്ങാലക്കുടയിൽ നടന്ന മോണിറ്ററിങ് കമ്മിറ്റി യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ജൈവ, അജൈവ മാലിന്യ ശേഖരണം, സംസ്കരണം, യൂസർ ഫീ എന്നിവയിൽ പൊതുവായ ഒരു അവബോധം ഉണ്ടാക്കാനാണ് തീരുമാനം. എല്ലാ മാസവും ഇതുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപന മേധാവികളുമായി വിശദമായ റിവ്യു നടത്തും. വ്യക്തമായ റിപ്പോർട്ട്‌ തദ്ദേശസ്ഥാപനമേധാവികൾ നൽകണമെന്നും മന്ത്രി പറഞ്ഞു.

ജൈവ അജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരണം ഉറപ്പുവരുത്തൽ, ഡോർ ടു ഡോർ കളക്ഷൻ, മാലിന്യ കൂമ്പാരങ്ങൾ പൊതു ഇടങ്ങളിൽ വലിച്ചെറിയാതെ വൃത്തിയായി സൂക്ഷിക്കുക, മാലിന്യ കൂനകൾ വലിച്ചെറിയുന്ന ആളുകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുക, കൊതുക് നിവാരണ പ്രവർത്തനങ്ങൾ തുടങ്ങിയവ അടിയന്തരമായി ഏറ്റെടുക്കണം. ജലാശയങ്ങളുടെ ശുചീകരണം നടത്തണം. പൊതുജനങ്ങൾക്ക് അവബോധം നൽകണം. ജൈവമാലിന്യങ്ങൾ വീടുകളിൽ തന്നെ സംസ്കരിക്കാനുള്ള സംവിധാനങ്ങൾ ഉറപ്പുവരുത്തണം.
പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ എസ് തമ്പി, വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ധനീഷ്, കാറളം പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേം രാജ്, കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ടിവി ലത, ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ, ജില്ലാ ജോയിൻ ഡയറക്ടർ ഓഫീസിലെ സീനിയർ സൂപ്രണ്ട് പണ്ടു സിന്ധു ,അഡിഷണൽ ഡയറക്ടർ നൈസി റഹ്മാൻ, ഹരിത കർമ്മ സേനഅംഗങ്ങൾ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അംബിക, ഇരിഞ്ഞാലക്കുട നഗരസഭ സെക്രട്ടറി മുഹമ്മദ് അനസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.