കേന്ദ്രസർക്കാർ കൊണ്ടുവന്ന എബിസി ചട്ടങ്ങൾ- 2023 നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന പ്രായോഗിക തടസങ്ങൾ ഒഴിവാക്കുന്നതിന് ആവശ്യമായ മാറ്റം ചട്ടങ്ങളിൽ വരുത്താൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. സംസ്ഥാന മൃഗക്ഷേമ ബോർഡിന്റെ മൂന്നാമത് യോഗത്തിനു ശഷം തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

തെരുവുനായ പ്രശ്‌നം രൂക്ഷമായ സാഹചര്യത്തിലാണ് മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം  ചേർന്നത്. തെരുവ് നായ്ക്കളിലെ പേവിഷ പ്രതിരോധ വാക്‌സിനേഷൻ 2022  സെപ്റ്റംബറിൽ ആരംഭിക്കുകയും ഇതുവരെ 33363 തെരുവ് നായകൾക്ക് അടിയന്തിര വാക്‌സിനേഷൻ നൽകുകയും ചെയ്തിട്ടുണ്ട്. ഈ കാലയളവിൽ 4.7 ലക്ഷം വളർത്തു  നായ്ക്കൾക്കും പ്രതിരോധ കുത്തിവെപ്പ് നൽകിയിട്ടുണ്ട്. ഇത് കൂടാതെ 2022 ഏപ്രിൽ 1 മുതൽ 2023 മേയ് 31 വരെയുള്ള കാലയളവിൽ 18,852 തെരുവ് നായ്ക്കളിൽ എ ബി സി പദ്ധതി നടപ്പിലാക്കിയിട്ടുമുണ്ട്.

എബിസി ചട്ടങ്ങൾ സംസ്ഥാനത്ത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന അംഗീകൃത മൃഗ ക്ഷേമ സംഘടനകളുടെ യോഗം ജൂലൈ 11 ന് ഉച്ചകഴിഞ്ഞ് മൂന്നിനു വിളിച്ചു ചേർക്കുമെന്ന് മന്ത്രി അറിയിച്ചു.

എ ബി സി കേന്ദ്രങ്ങൾ ഇല്ലാത്ത ജില്ലകളിൽ ജില്ലാതല ഉദ്യോഗസ്ഥരുടെ സഹായത്തോടെ സ്ഥലം കണ്ടെത്തുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പിനോട് ആവശ്യപ്പെട്ടു.  മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തിയ 170 ഹോട്ട്‌സ്‌പോട്ടുകൾ കേന്ദ്രീകരിച്ച് തെരുവുനായ്ക്കളുടെ വാക്‌സിനേഷൻ ഊർജിതമായി നടപ്പിലാക്കുവാൻ ആവശ്യമായ ക്രമീകരണം ചെയ്യുവാൻ മൃഗസംരക്ഷണ വകുപ്പിനോടും തദ്ദേശസ്വയംഭരണ വകുപ്പിനോടും ആവശ്യപ്പെടും. വളർത്തു നായ്ക്കൾക്ക് ലൈസൻസ്, നിർബന്ധിത പേവിഷപ്രതിരോധ കുത്തിവെപ്പ് എന്നിവ നടപ്പിലാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെടാനും പെറ്റ് ഷോപ്പുകൾക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കാനും സംസ്ഥാന മൃഗക്ഷേമ ബോർഡ് യോഗത്തിൽ തീരുമാനമായതായി മന്ത്രി പറഞ്ഞു.