കാലവർഷക്കെടുതി നേരിടാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് മന്ത്രി എം ബി രാജേഷ് നിർദേശിച്ചു. മറ്റ് വകുപ്പുകളെയും സ്ഥാപനങ്ങളെയും വിവിധ വിഭാഗം ഉദ്യോഗസ്ഥരെയും സന്നദ്ധ പ്രവർത്തകരെയും കൂട്ടിയിണക്കി പ്രവർത്തനം സംഘടിപ്പിക്കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ നേതൃത്വം നൽകണം. സംസ്ഥാന സർക്കാരും ജില്ലാ കളക്ടർമാരും ഉൾപ്പെടെ അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിച്ചുകൊണ്ട് ജനങ്ങളുടെ പ്രയാസങ്ങൾ പരിഹരിക്കുന്നതിന് എല്ലാ വിധ നടപടികളും സ്വീകരിക്കണം.

അനിവാര്യമായ സാഹചര്യങ്ങളിൽ പ്രകൃതി ദുരന്തങ്ങളെ നേരിടാൻ ആവശ്യമായ പണം ചെലവഴിക്കാൻ അനുവാദം നൽകും. ദുരന്ത പ്രതിരോധ നിവാരണ പ്രവർത്തനങ്ങളിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പങ്ക് നിർണായകമാണ്. 2018,19 വർഷങ്ങളിലെ മഹാ പ്രളയത്തിന്റെ ദുരന്തങ്ങൾ നേരിടുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾ വഹിച്ച പങ്ക് വളരെ വലുതായിരുന്നെന്ന് മന്ത്രി  പറഞ്ഞു.

ആവശ്യമായ ഇടങ്ങളിൽ ക്യാമ്പുകൾ ആരംഭിച്ച് ജനങ്ങളെ മാറ്റിപ്പാർപ്പിക്കണം. ക്യാമ്പുകളിൽ ഭക്ഷണം, ആരോഗ്യ സംവിധാനം, പ്രാഥമിക സൗകര്യം, ഗതാഗത സൗകര്യം തുടങ്ങിയവയുണ്ടെന്ന് ഉറപ്പുവരുത്തണം.  മഴക്കാലത്തിന്റെ ഭാഗമായി ഉണ്ടായേക്കാവുന്ന പകർച്ചവ്യാധികൾ പ്രതിരോധിക്കുന്നതിനും നേരിടുന്നതിനുമുള്ള പ്രവർത്തനം ആരോഗ്യവകുപ്പുമായി ചേർന്ന് ഊർജിതമാക്കണം. മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ ശക്തമാക്കേണ്ടത് പകർച്ച വ്യാധി പ്രതിരോധത്തിന് അനിവാര്യമാണ്. ദുരന്തനിവാരണ അതോറിറ്റിയുടെ അറിയിപ്പുകൾ ജനങ്ങളിൽ എത്തുന്നുവെന്ന് ഉറപ്പാക്കണം. ജനപ്രതിനിധികൾ ഇതിന് നേതൃത്വം നൽകണം. അപകട സാധ്യതയുള്ള ബോർഡുകളും ഹോർഡിംഗുകളും ഉടൻ നീക്കം ചെയ്യണം. സന്നദ്ധ പ്രവർത്തകരെ വിവരങ്ങൾ അറിയിച്ച് സജ്ജരാക്കി നിർത്തണം.

ഇത്തരം പ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ ഏറ്റെടുത്ത് ജനങ്ങളുടെ ദുരിതത്തിൽ അവരുടെ കൈത്താങ്ങായി പ്രവർത്തിക്കുന്നതിന് എല്ലാ തദ്ദേശ സ്ഥാപന അധ്യക്ഷന്മാരും നേതൃത്വം നൽകണമെന്ന് മന്ത്രി പറഞ്ഞു.