പ്രശസ്ത ചിത്രകാരനും ശില്പിയും കേരള ലളിതകലാ അക്കാദമി മുൻ ചെയർമാനുമായ ആർട്ടിസ്‌റ്റ്‌ നമ്പൂതിരി (97)ക്ക് ലളിതകലാ അക്കാദമിയിൽ വെച്ച് തൃശൂരിൻ്റെ യാത്രാമൊഴി. സംസ്ഥാന സർക്കാരിന് വേണ്ടി റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ അന്ത്യോപചാരം അർപ്പിച്ചു.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു, പട്ടികജാതി പട്ടിക വർഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ എന്നിവർക്ക് വേണ്ടി പ്രതിനിധികളും സാംസ്കാരിക വകുപ്പിനായി ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജയും അന്ത്യോപചാരം അർപ്പിച്ചു.

ടി എൻ പ്രതാപൻ എംപി, എംഎൽഎമാർ, മറ്റു ജനപ്രതിനിധികൾ, സാഹിത്യ- സംഗീത- ലളിത കലാ അക്കാദമി ഭാരവാഹികൾ, ദേവസ്വം ബോർഡ് പ്രസിഡന്റ്, രാഷ്ട്രീയ- സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു.

കെ എം വാസുദേവൻ നമ്പൂതിരി എന്ന ആർട്ടിസ്‌റ്റ്‌ നമ്പൂതിരി (97) വാർധക്യസഹജമായ രോഗങ്ങളാൽ കോട്ടക്കൽ മിംസ്‌ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് വ്യാഴം രാത്രി 12.20ന് അന്തരിച്ചത്. വരയും ഛായാചിത്രവും ശിൽപ്പകലയും കലാസംവിധാനവുമുൾപ്പെടെ ചെയ്ത നമ്പൂതിരിയുടെ സ്‌ത്രീവരകൾ ഏറെ ശ്രദ്ധേയമായിരുന്നു.

2004ൽ കേരള ലളിതകലാ അക്കാദമി രാജാ രവിവർമ പുരസ്കാരം നൽകി ആദരിച്ചു. 2022ലും ലളിതകലാ അക്കാദമി ആദരിച്ചു. കലാസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര (ഉത്തരായനം)വും സംസ്ഥാന ബാലസാഹിത്യ അവാർഡും ലഭിച്ചിട്ടുണ്ട്‌. കഥകളി കലാകാരൻമാരെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിത്രശേഖരവും ശ്രദ്ധയമാണ്‌. ആത്മകഥാംശമുള്ള “രേഖകൾ‌’ പുസ്തകം പുറത്തിറങ്ങി.