അടിസ്ഥാന ജനവിഭാഗങ്ങളെ അനുയോജ്യമായ വിജ്ഞാന തൊഴില്‍ മേഖലകളില്‍ എത്തിക്കുമെന്നും അവരുടെ ഇടയില്‍ വിദ്യാഭ്യാസവും സാങ്കേതികജ്ഞാനവും ഉള്ളവരുടെ എണ്ണം വര്‍ധിച്ചെങ്കിലും തൊഴില്‍ പങ്കാളിത്തം കൂടി വര്‍ധിപ്പിക്കാന്‍ ശക്തമായ ഇടപെടല്‍ അനിവാര്യമാണെന്നും പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ-ദേവസ്വം പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. പട്ടികവര്‍ഗ്ഗ വികസന വകുപ്പും കേരള നോളെജ് ഇക്കോണമി മിഷനും സംയുക്തമായി നടത്തിയ പട്ടികവര്‍ഗ്ഗ വിഭാഗത്തിനായുള്ള പ്രത്യേക വൈജ്ഞാനിക തൊഴില്‍ പദ്ധതി ഉന്നതതല ആലോചനാ യോഗത്തില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു മന്ത്രി.

സ്വകാര്യമേഖലയില്‍ കൂടി അവരുടെ പങ്കാളിത്തം ഉറപ്പാക്കണം. ഇതിനായി അവര്‍ക്ക് പരിശീലനം നല്‍കണം. തദ്ദേശസ്ഥാപനങ്ങളില്‍ അവരുടെ സേവനം പ്രയോജനപ്പെടുത്തി അനുഭവസമ്പത്ത് നല്‍കണം. അവര്‍ക്ക് തൊഴില്‍ സാധ്യതകള്‍ കണ്ടെത്തുന്നതിന് വേണ്ടി കേരള എംപവര്‍മെന്റ് സൊസൈറ്റി രൂപീകരിച്ചിട്ടുണ്ട്. നോളെജ് ഇക്കണോമി മിഷന്‍, സ്റ്റാര്‍ട്ടപ്പ് മിഷന്‍, എംപവര്‍മെന്റ് സൊസൈറ്റി എന്നിവ യോജിച്ച് തൊഴില്‍ സാധ്യതകള്‍ കണ്ടെത്തണമെന്നും അടിസ്ഥാന വിഭാഗങ്ങളില്‍ സ്‌കില്‍ ഉള്ളവര്‍ക്ക് എത്ര തൊഴില്‍ കണ്ടെത്തി നല്‍കാന്‍ കഴിയും എന്നത് അന്വേഷിക്കണമെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗാര്‍ത്ഥികളില്‍ പദ്ധതിയെക്കുറിച്ച് അവബോധം സൃഷ്ടിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അഗളിയില്‍ നടന്ന യോഗത്തില്‍ എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, അട്ടപ്പാടി നോഡല്‍ ഓഫീസറും ഒറ്റപ്പാലം സബ്കലക്ടറുമായ ഡി. ധര്‍മ്മലശ്രീ, കേരള നോളെജ് ഇക്കോണമി മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ്. ശ്രീകല, ഡൈവേഴ്‌സിറ്റി ഇന്‍ക്യൂഷന്‍ മാനേജര്‍ (കെ.കെ.ഇ.എം.) പി.കെ പ്രജിത്ത്, ജില്ലാ പ്രോഗ്രാം മാനേജര്‍ ഫൈസല്‍, കില ഡയറക്ടര്‍ ജോയ് ഇളമണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.