ജില്ലയിലെ എല്ലാ പലചരക്ക്, പഴം-പച്ചക്കറി വ്യാപാര സ്ഥാപനങ്ങളിലും സാധന സാമഗ്രികളുടെ വിലവിവരപട്ടിക പ്രദര്‍ശിക്കണമെന്ന് ജില്ലാ കലക്ടര്‍. അവശ്യവസ്തുക്കളുടെ വില വര്‍ധനവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്രയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന മൊത്ത/ചില്ലറ വ്യാപാരി സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് നിര്‍ദ്ദേശം. വില വിവരപട്ടിക പ്രദര്‍ശിപ്പിക്കുന്നത് കര്‍ശനമായി പാലിക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. മിക്ക സ്ഥാപനങ്ങളിലും വില വിവര പട്ടിക പ്രദര്‍ശിപ്പിക്കുന്നില്ലെന്നും വരും ദിവസങ്ങളില്‍ ലീഗല്‍ മെട്രോളജി, ജി.എസ്.ടി, ഭക്ഷ്യ സുരക്ഷാ വിഭാഗം, പോലീസ്, റവന്യൂ വിഭാഗം ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തികൊണ്ടുള്ള സ്‌ക്വാഡിന്റെ പരിശോധന കര്‍ശനമാക്കുമെന്നും ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ഒരേ മാര്‍ക്കറ്റിലുള്ള കടകളില്‍ സാധനങ്ങളുടെ വിലയില്‍ വലിയ വ്യത്യാസം ഉള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് വ്യാപാരി- വ്യവസായ സംഘടനകള്‍ ഇടപെട്ട് ഏകീകരിക്കണമെന്നും ഇതിന് പുറമെ പല കടകള്‍ക്കും ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെയും പഞ്ചായത്ത്/ മുന്‍സിപ്പാലിറ്റിയുടെയും ലൈസന്‍സ് ഇല്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അതില്‍ പരിഹാരം വേണമെന്നും ജില്ലാ കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.

പൊതുവിപണിയിലെ ദൈനംദിന വിലവിവരം ശേഖരിക്കുന്നതിനും പരിശോധിക്കുന്നതിനുമായി പ്രൈസ് മോണിറ്ററിങ് സെല്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും വ്യാപാരികള്‍ കൃത്യമായ വിലവിവരം ഉദ്യോഗസ്ഥര്‍ക്ക് നല്‍കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ വി.കെ ശശിധരന്‍ പറഞ്ഞു. ജില്ലയിലെ വിവിധ താലൂക്കുകളിലായി കഴിഞ്ഞദിവസം 510 സ്ഥാപനങ്ങളില്‍ പരിശോധന നടത്തുകയും 224 സ്ഥാപനങ്ങളില്‍ ക്രമക്കേടുകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. യോഗത്തില്‍ സിവില്‍ സപ്ലൈ ജില്ലാ ഓഫീസര്‍ വി.കെ ശശിധരന്‍, മൊത്ത/ചില്ലറ വ്യാപാരി സംഘടനാ പ്രതിനിധികള്‍, മറ്റ്  ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.