വിവിധ വകുപ്പുകളുടെ കോ-ഓര്‍ഡിനേഷന്‍ ഗ്രൂപ്പ് രൂപീകരിച്ച് രണ്ടുമാസ ഇടവേളയില്‍ അവലോകനയോഗം ചേരാന്‍ ഹരിതകേരളം മിഷന്‍ അവലോകന യോഗത്തില്‍ തീരുമാനിച്ചു. സര്‍ക്കാറിന്റെ നവകേരളം കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെട്ട നാലു മിഷനുകളില്‍ ഒന്നായ ഹരിത കേരളം മിഷന്‍ അവലോകനയോഗം ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്രയുടെ അധ്യക്ഷതയില്‍ ജില്ലാ കലക്ടറുടെ ചേമ്പറിലാണ് ചേര്‍ന്നത്. യോഗത്തില്‍ നീരുറവ പദ്ധതി, മാലിന്യ സംസ്‌കരണം, പച്ചത്തുരുത്ത് തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടത്തി. ഭാരതപ്പുഴ സംരക്ഷണത്തിന്റെ ഭാഗമായി തീരം ഇടിഞ്ഞു പോകുന്നത് തടയുന്നതിനായി പുഴയുടെ തീരങ്ങള്‍ വൃത്തിയാക്കി ഈറ്റ, മുള പോലുള്ള ചെടികള്‍ വെച്ചുപിടിപ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര യോഗത്തില്‍ നിര്‍ദേശിച്ചു.
ജലസംരക്ഷണത്തിന്റെ ഭാഗമായി നീരുറവ പദ്ധതിയുമായി ബന്ധപ്പെട്ട് ഇറിഗേഷന്‍, കുടുംബശ്രീ, കൃഷി തുടങ്ങിയ വകുപ്പുകളുടെയും പച്ചത്തുരുത്ത്, നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍, മാലിന്യ സംസ്‌കരണം തുടങ്ങിയ വിഷയങ്ങളില്‍ അതത് വകുപ്പുകളുടെയും പ്രവര്‍ത്തന റിപ്പോര്‍ട്ടും ഓഗസ്റ്റ് 30 നകം സമര്‍പ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. യോഗത്തില്‍ നവകേരളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. സെയ്തലവി, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കെ.പി വേലായുധന്‍, വിവിധ വകുപ്പ് മേധാവികള്‍, ക്ലീന്‍ കേരള കമ്പനി പ്രതിനിധി, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ജില്ലയില്‍ 215 പച്ചത്തുരുത്തുകള്‍

കാലാവസ്ഥാ വ്യതിയാനങ്ങളില്‍ നിന്നും പ്രകൃതിയെ സംരക്ഷിക്കുന്നതിനായി ജില്ലയില്‍ 215 പച്ചത്തുരുത്തുകള്‍ സൃഷ്ടിച്ചു. കൂടുതലും തേക്ക്, ഊങ്ങ്, നെല്ലിക്ക, പേരയ്ക്ക, പ്ലാവ്, മാവ് എന്നിങ്ങനെയുള്ള വൃക്ഷങ്ങള്‍ ഉള്‍പ്പെടുത്തി വനം എന്ന രീതിയിലാണ് പച്ചത്തുരുത്തുകള്‍ ഉണ്ടാക്കിയിരിക്കുന്നത്. പശ്ചിമഘട്ട നീര്‍ത്തടങ്ങള്‍ സംരക്ഷിക്കുന്നതിനായി ജില്ലയില്‍ 51 പഞ്ചായത്തുകളില്‍ മാപ്പത്തോണ്‍ പദ്ധതി മുഖേന മാപ്പിങ് നടത്തുന്നുണ്ട്. അതില്‍ 20 പഞ്ചായത്തുകളിലെ മാപ്പിങ് പൂര്‍ത്തിയായി. നീരുറവകളുടെ നിലവിലെ സ്ഥിതി പരിശോധിക്കുന്നതിനായുള്ള പദ്ധതിയാണ് മാപ്പത്തോണ്‍. കാര്‍ബണ്‍ എമിഷന്‍ കുറയ്ക്കുന്നതിനായി നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍ പദ്ധതി മുഖേന ജില്ലയില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ ഏഴു പഞ്ചായത്തുകളെ തിരഞ്ഞെടുത്തിട്ടുണ്ട്.

ആദ്യഘട്ടം എന്ന രീതിയില്‍ ഊര്‍ജ്ജ ഉപഭോഗം കുറയ്ക്കുന്നതിനായി സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പഞ്ചായത്തുകളിലെ അങ്കണവാടി, ബാങ്ക് തുടങ്ങിയ ഘടക സ്ഥാപനങ്ങളിലും സര്‍വ്വേ നടത്തി. മാലിന്യം മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ എല്ലാ ഹരിത സഭകളും ചേര്‍ന്നു. ‘മാലിന്യമുക്തം നവകേരളം’ ക്യാമ്പയിനുമായി ബന്ധപ്പെട്ട് നിശ്ചയിച്ചിട്ടുള്ള ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനു വേണ്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്വീകരിച്ച നടപടികളും അവയുടെ പുരോഗതിയും ജനകീയ ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നതിനുള്ള വേദിയാണ് ഹരിതസഭ. നിലവില്‍ പഞ്ചായത്തുകളില്‍ ഹരിത ഓഡിറ്റിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. പഞ്ചായത്തുകള്‍ക്ക് ജൂലൈ 21 നകം ഹരിത ഓഡിറ്റിംഗ് പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍  നിര്‍ദ്ദേശമുണ്ട്.