സംസ്ഥാന സർക്കാരിന്റെ കൈരളി ഗവേഷണ പുരസ്‌കാരം. ഡോ. എം ലീലാവതിക്ക് സമർപ്പിച്ചു. ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു തൃക്കാക്കരയിലുള്ള വസതിയിലെത്തിയാണ് പുരസ്‌ക്കാരം കൈമാറി. മാനവിക വിഷയ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുളള 2021-ലെ കൈരളി ലൈഫ് ടൈം അച്ചീവ്‌മെൻറ് പുരസ്‌കാരമാണ് ഡോ. എം.ലീലാവതിക്ക് സമർപ്പിച്ചത്. രണ്ടര ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌ക്കാരം. ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗീസും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

കേരളീയ സാംസ്‌കാരിക മണ്ഡലത്തിൽ ഏറ്റവും ജ്വലിക്കുന്ന ജീവിതമാണ് എം ലീലാവതിയുടേതെന്ന് പുരസ്‌കാരം നൽകിക്കൊണ്ട് മന്ത്രി പറഞ്ഞു. നവ സാമൂഹിക പ്രസ്ഥാനങ്ങളും സാഹിത്യപ്രസ്ഥാനങ്ങളും പുതിയ നോവൽ പഠനങ്ങളുമെല്ലാം അവരുടെ തൂലികയ്ക്ക് വിഷയമാവുന്നുണ്ട്. നിരവധി പുസ്തകങ്ങളാണ് വിവിധ വിഷയങ്ങൾ ഉൾക്കൊള്ളിച്ച് എഴുതിയിട്ടുള്ളത്. നമ്മുടെ ഭൗതിക മണ്ഡലത്തിൽ സമാനതകളില്ലാത്ത എഴുത്തുകാരിയാണ് ലീലാവതിയെന്നും മന്ത്രി പറഞ്ഞു.

രാജ്യത്തിനകത്തും പുറത്തുമുളള കേരളീയരായ അക്കാദമിക് ഗവേഷക പ്രഗത്ഭരെ ആദരിക്കുന്നതിനും നൂതനവും വ്യത്യസ്തവുമായ ഗവേഷണ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് സംസ്ഥാന സർക്കാർ കൈരളി ഗവേഷണ പുരസ്‌കാരങ്ങൾ ഏർപ്പെടുത്തിയത്.

ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ബയോളജിക്കൽ വിഭാഗം മേധാവി ഡോ. പി. ബൽറാം ചെയർമാനായുള്ള തെരഞ്ഞെടുപ്പ് സമിതിയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ തന്നെ കെമിക്കൽ സയൻസ് പ്രൊഫസറും തിരുവനന്തപുരം ഐസർ സ്ഥാപക ഡയറക്ടറുമായ ഡോ. ഇ.ഡി. ജെമ്മിസ്സ്, പ്രശസ്ത സാഹിത്യകാരൻ സച്ചിദാനന്ദൻ, പ്രസിദ്ധ സാമ്പത്തിക വിദഗ്ധനും ഡൽഹി ജെ.എൻ.യു പ്രൊഫസറുമായിരുന്ന പ്രൊഫ. പ്രഭാത് പട്‌നായിക് എന്നിവരായിരുന്നു അംഗങ്ങൾ.