സംസ്ഥാനവനിതാ കമ്മീഷന്‍ അംഗം എലിസബത്ത് മാമ്മന്‍ മത്തായിയുടെ നേതൃത്വത്തില്‍ കുമളി വ്യാപാരഭവനില്‍ നടത്തിയ വനിതാ കമ്മീഷന്‍ അദാലത്തില്‍ 39 പരാതികള്‍ പരിഗണിച്ചു. മൂന്നു പരാതികള്‍ തീര്‍പ്പാക്കി. ഒരു പരാതിയില്‍ പൊലീസില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കമ്മീഷന്റെ പരിധിയില്‍ വരാത്ത ഒരു കേസ് പൊലീസിന് കൈമാറി. 34 കേസുകള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കുന്നതിനായി മാറ്റി.

അദാലത്തിലെത്തിയ പരാതികളില്‍ കൂടുതലും കുടുംബപ്രശ്നങ്ങളും സ്വത്തുതര്‍ക്കവുമായിരുന്നു. കമ്മീഷന് മുമ്പിലെത്തുന്ന പരാതികളില്‍ കൗണ്‍സലിംഗ് ആവശ്യമുള്ളവര്‍ക്ക് കമ്മീഷന്‍ സൗകര്യം ചെയ്തു കൊടുക്കുമെന്ന് എലിസബത്ത് മാമന്‍ മത്തായി പറഞ്ഞു. കമ്മീഷന്‍ അവസാനിപ്പിച്ച പരാതികളിന്മേല്‍ തുടര്‍ന്നും പരിശോധന നടത്തുകയും പരാതി പൂര്‍ണ്ണമായും പരിഹരിക്കപ്പെട്ടു എന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. അദാലത്തില്‍ വനിതാ കമ്മീഷന്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ജോസ് കുര്യന്‍, പാനല്‍ അഭിഭാഷക കവിത തങ്കപ്പന്‍, കൗണ്‍സലര്‍ മെര്‍ലിന്‍ പോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.