ജൂലൈ 29 ലോക ഒ.ആർ.എസ്. ദിനം

നിർജലീകരണം ഒഴിവാക്കി ജീവൻ രക്ഷിക്കാൻ ഒ.ആർ.എസ്. അഥവാ ഓറൽ റീ ഹൈഡ്രേഷൻ സാൾട്ട്സ് ഏറെ ഫലപ്രദമായ മാർഗമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ലോകത്ത് അഞ്ചു വയസിന് താഴെയുള്ള കുട്ടികളുടെ മരണ കാരണങ്ങളിൽ വയറിളക്ക രോഗങ്ങൾ മുന്നിലാണ്. ഒ.ആർ.എസ്. പാനീയ ചികിത്സയിലൂടെ കുട്ടികളുടെ ജീവൻ രക്ഷിക്കാനാകും. ഒ.ആർ.എസ്. തക്കസമയം നൽകുന്നതിലൂടെ ശരീരത്തിൽ നിന്നും ജലാംശവും ലവണങ്ങളും നഷ്ടപ്പെട്ട് മരണത്തിന് വരെ കാരണമാകുന്ന കോളറ, ഷിഗല്ല രോഗങ്ങളിൽ നിന്ന് കുട്ടികളെ രക്ഷിക്കാനാകും. കേരളത്തിലെ എല്ലാ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും ഒ.ആർ.എസ്. സൗജന്യമായി ലഭ്യമാണെന്നും മന്ത്രി വ്യക്തമാക്കി.

ഒ.ആർ.എസിന്റെ പ്രാധാന്യം എല്ലാവരിലും എത്തിക്കുന്നതിനും ആവശ്യമുള്ളപ്പോൾ ഉപയോഗിക്കുന്നതിന് പ്രേരിപ്പിക്കുന്നതിനുമാണ് എല്ലാ വർഷവും ജൂലൈ 29 ന് ഒ.ആർ.എസ്. ദിനം ആചരിക്കുന്നത്. ഒ.ആർ.എസിൽ ഗ്ലൂക്കോസ്, സോഡിയം ക്ലോറൈഡ്, സോഡിയം സിട്രേറ്റ്, പൊട്ടാഷ്യം ക്ലോറൈഡ് എന്നിവ അടങ്ങിയിരിക്കുന്നു. ഡോക്ടറുടെയോ ആരോഗ്യ പ്രവർത്തകരുടേയോ നിർദേശാനുസരണം കൃത്യമായ അളവിലും ഇടവേളകളിലും ഒ.ആർ.എസ്. ലായനി കൊടുക്കണം. രോഗിക്ക് ഛർദ്ദി ഉണ്ടെങ്കിൽ ഇടയ്ക്കിടെ കുറഞ്ഞ അളവിൽ ഒ.ആർ.എസ്. ലായനി നൽകണം. ചർദ്ദിലോ വയറിളക്കമോ തുടരുന്നെങ്കിൽ എത്രയും വേഗം വൈദ്യസഹായം തേടണം.

ഒ.ആർ.എസ്. ഉപയോഗിക്കേണ്ട വിധം

  • വൃത്തിയുള്ള പാത്രത്തിൽ ഒരു ലിറ്റർ തിളപ്പിച്ചാറിയ വെള്ളം എടുക്കുക.
  • ഒരു പാക്കറ്റ് ഒ.ആർ.എസ്. വെള്ളത്തിലിട്ട് വൃത്തിയുള്ള സ്പൂൺ കൊണ്ട് ഇളക്കുക.
  • വയറിളക്ക രോഗികൾക്ക് ഈ ലായനി നൽകണം.
  • കുഞ്ഞുങ്ങൾക്ക് ചെറിയ അളവിൽ നൽകാം. ഛർദ്ദിയുണ്ടെങ്കിൽ5 മുതൽ 10 മിനിറ്റ് കഴിഞ്ഞ് വീണ്ടും നൽകുക
  • ഒരിക്കൽ തയ്യാറാക്കിയ ലായനി24 മണിക്കൂറിനുള്ളിൽ ഉപയോഗിക്കണം.

എല്ലാവരും വീട്ടിൽ പ്രത്യേകിച്ച് കുട്ടികളുള്ള വീടുകളിൽ ഒ.ആർ.എസ്. പാക്കറ്റ് കരുതുക. ആവശ്യമുള്ളപ്പോൾ ഉപയോഗിക്കുക. അതോടൊപ്പം ഈ സന്ദേശം മറ്റുള്ളവരിലേക്ക് എത്തിക്കുക. ഒരു ഒരാൾ പോലും നിർജലീകരണം മൂലം മരണപ്പെടരുത്. ഈ പ്രവർത്തനങ്ങളിൽ നമുക്ക് എല്ലാവർക്കും പങ്കാളികളാകാം.

ലോക ഒ.ആർ.എസ്. ദിനാചരണത്തോട് അനുബന്ധിച്ചുള്ള പോസ്റ്റർ മന്ത്രി വീണാ ജോർജ് പ്രകാശനം ചെയ്തു. ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. നന്ദകുമാർ, നോഡൽ ഓഫീസർ ഡോ. ബിനോയ് എസ്. ബാബു എന്നിവർ പങ്കെടുത്തു.