പട്ടാളപ്പുഴുവിനെ ഉപയോഗിച്ച് മാലിന്യ സംസ്‌കരണം നടത്തുന്ന കാക്കനാട് ഐ.എം. ജി ജംഗ്ഷനിലെ പൈനാക്കി അപാര്‍ട്ട് മെന്റിലെ മിനി പ്ലാന്റിന്റെ പ്രവര്‍ത്തനം ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ വിലയിരുത്തി. ഡെപ്യൂട്ടി കളക്ടര്‍ ബി.അനില്‍കുമാറിന്റെ സാന്നിധ്യത്തിലായിരുന്നു പ്ലാന്റ് സന്ദര്‍ശനം.

ഇവിടെ താമസിക്കുന്ന ഒന്‍പത് കുടുംബങ്ങളുടെയും മുഴുവന്‍ അടുക്കള മാലിന്യങ്ങളും പട്ടാളപ്പുഴുവിനെ ഉപയോഗിച്ചാണ് സംസ്‌കരിക്കുന്നത്. അപാര്‍ട്ട്‌മെന്റിന്റെ ടെറസില്‍ ക്രമീകരിച്ചിരിക്കുന്ന 200 ലിറ്റര്‍ വലിപ്പമുള്ള രണ്ട് വാട്ടര്‍ ടാങ്കുകളിലാണ് മാലിന്യം സംസ്‌കരണം നടത്തുന്നത്. ജൈവമാലിന്യങ്ങള്‍ ഇതില്‍ നിക്ഷേപിക്കാം. ഈ മാലിന്യമാണ് പട്ടാളപ്പുഴുവിന്റെ ആഹാരം. പൂര്‍ണ വളര്‍ച്ചയെത്തിയ ഒരു പുഴു പ്രതിദിനം നൂറ് മുതല്‍ ഇരുന്നൂറ് ഗ്രാം വരെ മാലിന്യം ഭക്ഷിക്കുമെന്നും ഇതില്‍ നിന്ന് ലഭിക്കുന്ന സ്ലറി വളമായി ഉപയോഗിക്കാമെന്നും അപാര്‍ട്‌മെന്റിലെ താമസക്കാരനും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വ്യക്തിയുമായ ഉദയ കുമാര്‍ പറഞ്ഞു.

മാലിന്യ സംസ്‌കരണത്തിന് ഒരു മാതൃക എന്ന നിലയിലാണ് പ്ലാന്റിന്റെ പ്രവര്‍ത്തനം ശുചിത്വമിഷന്‍ ഉദ്യോഗസ്ഥര്‍ വിലയിരുത്തിയത്. ശുചിത്വമിഷന്‍ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് ടി.എസ് സജീര്‍, ശുചിത്വമിഷന്‍ അസിസ്റ്റന്റ് കോ ഓഡിനേറ്റര്‍ കെ.ജി ലിജി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.