കുറ്റവാളികള്‍ക്ക് നന്മയിലേക്കുള്ള പരിവര്‍ത്തനം സംഭവിക്കുമ്പോഴെ ശിക്ഷ അര്‍ത്ഥവത്താകൂ എന്ന് ജില്ലാ ജഡ്ജിയും കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് സൊസൈറ്റി മെമ്പര്‍ സെക്രട്ടറിയുമായ ജോഷി ജോണ്‍ പറഞ്ഞു. കാക്കനാട് ജില്ലാ ജയിലിലെ തടവുകാര്‍ക്കായി സംഘടിപ്പിക്കുന്ന നിയമബോധന ക്ലാസിന്റെയും തൊഴില്‍ നൈപുണ്യ പരിശീലന പരിപാടിയുടെയും ഉദ്ഘാടനം നര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റം ചെയ്ത വ്യക്തികളെ കുറ്റവാസനയില്‍ നിന്ന് പിന്തിരിപ്പിച്ച് സധാരണ പൗരനാക്കി തീര്‍ക്കുകയാണ് ശിക്ഷയുടെ ലക്ഷ്യം. ഒരു കുറ്റം ചെയ്തതുകൊണ്ട് ജീവിതകാലം മുഴുവന്‍ കുറ്റവാളിയായി ജീവിക്കേണ്ടതില്ല.

ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാന്‍ വിവിധ പദ്ധതികള്‍ നമുക്കുണ്ട്. ഇത്തരം ക്ലാസുകളും പരിശീലന പരിപാടികളും തൊഴില്‍ സഹായവും മറ്റ് സേവനങ്ങളുമെല്ലാം തടവുകാര്‍ പരമാവധി പ്രയോജനപ്പെടുത്തി സാധാരണ ജീവിതത്തിലേക്ക് മടങ്ങണം. മറിച്ച് ഒരു കുറ്റത്തില്‍ നിന്ന് മറ്റൊന്നിലേക്ക് പോകുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കുറ്റവാളികളുടെ പരിവര്‍ത്തനവും പുനരധിവാസവും സാധ്യമാക്കി, കുറ്റകൃത്യങ്ങള്‍ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകളില്‍ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനായി നടപ്പാക്കുന്ന നേര്‍വഴി പദ്ധതിയുടെ ഭാഗമായി സാമൂഹ്യനീതി വകുപ്പും ജില്ലാ പ്രൊബേഷന്‍ ഓഫീസും ജില്ലാ ജയിലും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലെ അഡ്വ. കെ. ഫാത്തിമ നിയമ ബോധന ക്ലാസ് നയിച്ചു. ആഗസ്റ്റ് 8 മുതല്‍ 12 വരെയാണ് തടവുകാര്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. ബ്യൂട്ടീഷ്യന്‍ കോഴ്സാണ് പരിശീലന പരിപാടിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

കാക്കനാട് ജില്ലാ ജയില്‍ അങ്കണത്തില്‍ സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ എം. സബീന ബീഗം അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ (ഇന്‍ ചാര്‍ജ് ) എം.വി സ്മിത, ജയില്‍ സൂപ്രണ്ട് രാജു എബ്രഹാം, വെല്‍ഫയര്‍ ഓഫീസര്‍ ഒ.ജെ തോമസ്, പ്രൊബേഷന്‍ അസിസ്റ്റന്റ് അര്‍ജുന്‍ എം.നായര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.