ജില്ലയിൽ ഓണാഘോഷങ്ങൾക്ക് മുന്നോടിയായി തീരസുരക്ഷാ ഉറപ്പാക്കാനും കടൽവഴിയുള്ള മദ്യ മയക്കുമരുന്ന് കടത്ത് തടയുന്നതിനുമായി പരിശോധന നടത്തി.
കൊടുങ്ങല്ലൂർ എക്‌സൈസ് സർക്കിൾ ഓഫീസ്, ഫിഷറീസ് സ്റ്റേഷൻ അഴീക്കോട് , തീരദേശ പൊലീസ് , മറൈൻ എൻഫോഴസ്മെൻറ് ആന്റ് വിജിലൻസ് വിങ്ങ് എന്നീ വകുപ്പുകളുടെ നേതൃത്വത്തിലാണ് കടലിൽ സംയുക്ത പരിശോധന നടത്തിയത്.

ഫിഷറീസ് എക്സറ്റൻഷൻ ഓഫീസർ അശ്വിൻ രാജിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ എകോപിപ്പിച്ച് രൂപീകരിച്ച പ്രത്യേക സംഘം ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിലെ തീരദേശം കേന്ദ്രീകരിച്ച് വ്യാജ മദ്യവും സ്പിരിറ്റും കഞ്ചാവും എത്താൻ സാദ്ധ്യതയുണ്ടെന്ന സൂചനയെ തുടർന്നാണ് പരിശോധനയും പട്രോളിംഗും നടത്തിയത്.

കരയിൽ നിന്ന്12 നോട്ടിക്കൽ മൈലിനുളളിൽ കടലിൽ കണ്ട ബോട്ടുകളും അഴിമുഖം വഴി കടലിൽ നിന്ന് കയറിവന്ന ബോട്ടുകളുമാണ് പരിശോധനക്ക്
വിധേയമാക്കിയത്. അഴീക്കോട് മുതൽ കപ്രിക്കാട് വരെയുള്ള സ്ഥലങ്ങളിൽ നിന്ന് കടലിൽ പോയ മത്സ്യബന്ധന ബോട്ടുകളാണ് പ്രധാനമായും പരിശോധിച്ചത്. ഗോവ, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കടൽ മാർഗം മദ്യവും സ്പിരിറ്റും എത്താറുണ്ട്. ഇങ്ങനെ കടൽ വഴി എത്തുന്ന മദ്യം നേരത്തെ അധികൃതർ പിടികൂടിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് പരിശോധന.

കൊടുങ്ങല്ലൂർ എക്‌സൈസ് പ്രിവൻറീവ് ഓഫീസർമാരായ കെ എ ജയദേവൻ , സി എ ജോഷി , മറൈൻ എൻഫോഴസ്മെൻറ് ആന്റ് വിജിലൻസ് വിങ്ങ് വിഭാഗം എഎസ്ഐ വി എം ഷൈബു, സീനിയർ സിവിൽ പോലീസ് ഓഫീസർ വി എൻ പ്രശാന്ത് കുമാർ,തീരദേശ പൊലീസ് എ എസ്.ഐ ബിജൂ , സി പി ഒ രാജേഷ് , സീറെസ്ക്യു ഗാർഡ്മാരായ പ്രസാദ് , അൻസർ , സ്രാങ്ക് ദേവസ്സി , ഡ്രൈവർ അഷറഫ് എന്നിവർ നേതൃത്വം നൽകി. കോസ്റ്റൽ പൊലീസ് സി ഐ സി ബിനു , അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റൻറ് ഡയറക്ടർ എം എഫ് പോൾ , കൊടുങ്ങല്ലൂർ എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ എം എഫ് സുരേഷ് എന്നിവരുടെ പ്രത്യേക നിർദ്ദേശ പ്രകാരമാണ് കടലിൽ ഫിഷറീസ് ഡിപ്പാട്ട്മെൻറിെൻറ സീ റെസ്ക്യു ബോട്ടിൽ പരിശോധന നടത്തിയത്. വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്ന് സംയുക്ത പട്രോളിംഗ് സംഘം അറിയിച്ചു.