കുടുംബശ്രീയുടെ തെരഞ്ഞെടുക്കപ്പെട്ട ജനകീയ ഹോട്ടലുകളിൽ ഇനി മില്ലെറ്റ് (ചെറു ധാന്യങ്ങൾ) ഭക്ഷണം കൂടി ലഭ്യമാകും. ജീവിതശൈലി രോഗം കുറച്ചുകൊണ്ടുവരിക, സമീകൃതാഹാരം എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യങ്ങളോടെയാണ് ജില്ലയിൽ പദ്ധതി നടപ്പിലാക്കുന്നത്.

അന്താരാഷ്ട്ര ചെറുധാന്യ വർഷാചരണത്തിന്റെ ഭാഗമായി ജൻ ശിക്ഷൺ സൻസ്ഥാൻ കുടുംബശ്രീയുമായി സഹകരിച്ചാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ഒമ്പത് ഇനത്തിലുള്ള ചെറുധാന്യങ്ങൾ ഉപയോഗിച്ച് വിവിധ തരത്തിലുള്ള ചെറുകടികൾ, പായസം, പുട്ട്, ഉപ്പുമാവ്, പത്തിരി തുടങ്ങിയ പത്തോളം വിഭവങ്ങൾ തയ്യാറാക്കുന്നതിനാണ് പരിശീലനം നൽകിയത്.

ജനകീയ ഹോട്ടലുകളിൽ അടുത്ത ആഴ്ചയോടെ ഈ വിഭവങ്ങൾ ലഭ്യമാകും. പദ്ധതിയുമായി ബന്ധപ്പെട്ട് ജനകീയ ഹോട്ടല്‍ സംരംഭകര്‍ക്ക് നല്‍കിയ പരിശീലനം മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളില്‍ പി.വി. അബ്ദുൾ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു. സബ്‌സിഡി ഒഴിവാക്കിയാലും ഗുണനിലവാരവും, വൈവിധ്യവും നിലനിർത്തിയാൽ ജനകീയ ഹോട്ടലുകളെ വിജയകരമായി നടത്താൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ജനകീയ ഹോട്ടൽ സംരംഭകർക്ക് ജൻ ശിക്ഷൺ സൻസ്ഥാൻ നൽകിയ ഏഴ് ദിവസത്തെ പരിശീലനവും തുടർന്നുണ്ടായ മാറ്റങ്ങളും സംബന്ധിച്ച് ജെ.എസ്.എസ് തയ്യാറാക്കിയ വിശദപഠനരേഖ യോഗത്തിൽ പ്രകാശനം ചെയ്തു. കുടുംബശ്രീ ജില്ലാമിഷൻ കോ ഓര്‍ഡിനേറ്റർ ജാഫർ കെ കക്കൂത്ത് അധ്യക്ഷത വഹിച്ചു. ജെ.എസ്.എസ് ഡയറക്ടർ വി.ഉമ്മർകോയ, നബാർഡ് ജില്ലാ മാനേജർ എ. മുഹമ്മദ് റിയാസ്, അസിസ്റ്റൻറ് ജില്ലാ മാനേജർ മുഹമ്മദ്, കൺസോർഷ്യം ജില്ലാ കൺവീനർ റംല ആനമങ്ങാട് എന്നിവർ സംസാരിച്ചു. അലി ചുള്ളിയിൽ ക്ലാസ്സിന് നേതൃത്വം നൽകി.