കേരളം ഇന്ത്യക്ക് പല പ്രവർത്തനങ്ങളിലും മാതൃകയാണെന്ന് വിദേശകാര്യ സെക്രട്ടറി ഔസഫ് സയിദ്. മുഖ്യമന്ത്രി പിണറായി വിജയനുമായി ചേമ്പറിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഇന്ത്യയിലെ ഏറ്റവും നന്നായി പോകുന്ന പാസ്പോർട്ട് ഓഫീസ് പ്രവർത്തനമാണ് കേരളത്തിലുള്ളത്. കേരളത്തിലെ പാസ്പോർട്ട് ഓഫീസുകളുടെ പ്രവർത്തനം, ഏകോപനം എന്നിവ  സംബന്ധിച്ച് ഇരുവരും ചർച്ചകൾ നടത്തി.
അപേക്ഷകൾ കെട്ടിക്കിടക്കുന്നത് ഏറ്റവും കുറവുള്ള  പാസ്പോർട്ട് ഓഫീസുകൾ കേരളത്തിലാണെന്ന് ഔസഫ് സയിദ് പറഞ്ഞു. ഇവിടുത്തെ പോലീസ് സംവിധാനവും  പാസ്പോർട്ട് ഓഫീസുകളും  തമ്മിൽ നല്ല സഹകരണമുണ്ട്.
കേരളത്തിലെ ഔദ്യോഗിക ഏജൻസികൾ  വഴി വിദേശത്തേക്ക് പോകുന്നവർ  ചൂഷണം നേരിടുന്നില്ല.  കേരളത്തിന് നോർക്ക, ഒഡെപെക് തുടങ്ങിയ ഏജൻസികൾ ഉള്ളതുകൊണ്ട് ചൂഷണം തടയാനാവുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങൾക്ക് അത്തരത്തിലുള്ള ഏജൻസികൾ ഇല്ല.
എന്നാൽ സ്വകാര്യ കമ്പനികൾ വഴി പോകുന്നവർ  ഇന്ന് പലയിടത്തും ചൂഷണം ചെയ്യപ്പെടുന്നുണ്ട്.  സ്വകാര്യമേഖലയിലുള്ള ചൂഷണം  തടയാൻ രണ്ട് സർക്കാരുകളും ഒരുമിച്ച് പ്രവർത്തിക്കണമെന്നും ഔസഫ് സയ്യിദ്  പറഞ്ഞു.

കേരളത്തിലെ നോർക്ക റൂട്ട്സ് മാതൃകയാണ്. ഗൾഫ്  രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ വിദേശകാര്യമന്ത്രാലയം എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ലോകകേരള സഭയെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിച്ചു.  പുതുമയുള്ള ജനാധിപത്യ സ്ഥാപനമാണിതെന്ന്  മുഖ്യമന്ത്രി പറഞ്ഞപ്പോൾ നൂതനമായി കേരളം തുടങ്ങിയ സംവിധാനമാന്നിതെന്ന്  ഔസഫ് സയിദ്  അഭിപ്രായപ്പെടുകയും സ്വാഗതം ചെയ്യുകയും ചെയ്തു.
വിദേശകാര്യമന്ത്രാലയത്തിലെ ഗൾഫ് രാജ്യങ്ങളുടെ ചുമതലയുള്ള സെക്രട്ടറിയാണ് ഔസഫ് സയ്യിദ്. ഓവർസീസ് ഇന്ത്യൻ അഫയേഴ്സ്, പാസ്പോർട്ട്, വീസ എന്നീ കാര്യങ്ങൾ അദ്ദേഹമാണ് കൈകാര്യം ചെയ്യുന്നത്.
കൂടിക്കാഴ്ചയിൽ വിദേശകാര്യ മന്ത്രാലയത്തിൽ പ്രവർത്തിക്കുന്ന ചീഫ് പാസ്പോർട്ട് ഓഫീസർ ടി. ആംസ്ട്രോംഗ്, കേരളത്തിലെ റീജിണൽ പാസ്പോർട്ട് ഓഫീസർമാർ, പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസ് എന്നിവരും പങ്കെടുത്തു.
ചീഫ് സെക്രട്ടറി ഡോ വേണു. വി ,   ന്യൂഡൽഹിയിലെ സംസ്ഥാന സർക്കാരിന്റെ  ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വേണു രാജാമണി, നോർക്ക സെക്രട്ടറി സുമൻ ബില്ല , നോർക്ക സി. ഇ ഒ ഹരികൃഷ്ണൻ നമ്പൂതിരി തുടങ്ങിയവരും  സന്നിഹിതരായിരുന്നു.