ജാതിയുടെയും മതത്തിന്റെയും സമ്പത്തിന്റെയും അതിർവരമ്പുകകൾക്കതീതമായി എല്ലാം മേഖലയിലും സമത്വമുള്ള സമൂഹമായി കേരളത്തെ മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്‌ പറഞ്ഞു. കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ ഓണാഘോഷ പരിപാടിയായ കുന്നത്തുനാട് ഫെസ്റ്റ് ലാവണ്യം -2023 ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുന്നത്തുനാട് മണ്ഡലം വികസനത്തിന്റെയും സംസ്കാരത്തിന്റെയും പുതിയ ചരിത്രം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാർ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും സാധാരണക്കാരനുൾപ്പെടെ ഓണം ആഘോഷിക്കാനുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും എല്ലാവരെയും ഒന്നായി കാണുന്ന സർക്കാരാണ് കേരളത്തിലേതെന്നും മന്ത്രി പറഞ്ഞു.

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ജില്ലാ ഭരണകൂടം, ജില്ലാ കുടുംബശ്രീ മിഷൻ എന്നിവയുടെ സഹകരണത്തോടെയാണ് ലാവണ്യം 2023 സംഘടിപ്പിക്കുന്നത്. ആറ് ദിവസങ്ങളിലായി സെൻ്റ് പീറ്റേഴ്സ് കോളജ് മൈതാനിയിലാണ് ആഘോഷ പരിപാടികൾ.

ചടങ്ങിൽ പി.വി.ശ്രീനിജിൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. കുന്നത്തുനാട്ടിൽ ആദ്യമായാണ് ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ വിപുലമായ ഓണാഘോഷം സംഘടിപ്പിക്കുന്നതെന്നും വരും കാലങ്ങളിലും ഓണാഘോഷം സംഘടിപ്പിക്കുന്ന സ്ഥിരം കേന്ദ്രമായി മണ്ഡലത്തെ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.

വിപണന മേളയുടെ ഉദ്ഘാടനം കളക്ടർ എൻ.എസ്.കെ.ഉമേഷ് നിർവഹിച്ചു. സമൂഹത്തെ മുഴുവൻ ഒരു കുടുംബമായി കണ്ട് അവരുടെ സുഖത്തിലും ദുഃഖത്തിലും പങ്കു ചേരുന്ന സന്ദേശമാണ് ഓണം മുന്നോട്ട് വയ്ക്കുന്നതെന്ന് കളക്ടർ പറഞ്ഞു.

ഫെസ്റ്റിനോടനുബന്ധിച്ച് 58 സർക്കാർ വകുപ്പുകളാണ് മേള നഗരിയിൽ ഒരുക്കിയിട്ടുള്ള സ്റ്റാളുകളിലൂടെ ഉപഭോക്താകൾക്ക് സേവനം നൽകുന്നത്. എല്ലാ ദിവസവും രാവിലെ 11 ന് വിപണന മേള ആരംഭിക്കും. കൂടാതെ കുടുംബശ്രീ ജില്ലാതല ഓണം വിപണമേള, കാർഷിക വിപണന മേള, ഭക്ഷ്യമേള, രാത്രികാല വിപണനമേള, സെമിനാറുകൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളും എല്ലാദിവസവും വൈകിട്ട് കേരളത്തിലെ പ്രശസ്തരായ കലാകാരന്മാർ അവതരിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടാകും.