ഓണാഘോഷം പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ഹരിതചട്ടം കർശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടർ വി.ആർ. പ്രേംകുമാർ അറിയിച്ചു. ‘മാലിന്യമില്ലാ ഓണം’ എന്ന സന്ദേശത്തിലാണ് ഇത്തവണത്തെ ഓണാഘോഷം. സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, ഓണച്ചന്തകൾ, വിവിധ സംഘടനകൾ, ക്ലബുകൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തുന്ന ഓണാഘോഷ പരിപാടികളിലും മേളകളിലും ഹരിതചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

ഇത് സംബന്ധിച്ച മാർഗനിർദേശങ്ങളും സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. ആഘോഷ പരിപാടികളുമായി ബന്ധപ്പെട്ടുള്ള ബാനറുകൾ, ഹോർഡിങുകൾ, കമാനങ്ങൾ എന്നിവ പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ചു മാത്രമേ നിർമിക്കാവൂ. ഏകോപയോഗ വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കുക, നിരോധിത ഉത്പന്നങ്ങളുടെ ഉപയോഗം തടയുക, ആഘോഷങ്ങളുടെ ഭാഗമായുള്ള അലങ്കാരങ്ങൾക്കും മറ്റും പ്രകൃതി സൗഹൃദ വസ്തുക്കൾ പ്രയോജനപ്പെടുത്തുക, വേദികൾ ശുചീകരിക്കുക, മാലിന്യം തരംതിരിച്ച് ശേഖരിച്ച് സംസ്‌കരിക്കുക തുടങ്ങിയവയാണ് പ്രധാന മാർഗ നിർദേശങ്ങൾ. മാലിന്യം തരംതിരിച്ച് അജൈവ മാലിന്യം ഹരിത കർമ്മ സേനയ്ക്ക് യൂസർഫീ നൽകി കൈമാറണം.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒറ്റത്തവണ ഉപയോഗിക്കാവുന്ന വിവിധ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിരോധിച്ചതിന്റെ അടിസ്ഥാനത്തിൽ അത്തരം വസ്തുക്കളുടെ ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടികൾ സ്വീകരിക്കും. പൊതുജനങ്ങൾ ഓണാഘോഷ വേദികളിൽ നിരോധിത ഉത്പന്നങ്ങൾ കൊണ്ട് വരാതിരിക്കുന്നതിനും ശ്രദ്ധിക്കണമെന്നും അഭ്യർഥിച്ചു. ശാസ്ത്രീയ മാലിന്യ സംസ്‌കരണ രീതി പാലിക്കാത്തവർ, നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഉപയോഗിക്കുന്നവർ തുടങ്ങിയ നിയമലംഘനം നടത്തുന്നവർക്കെതിരെ ശക്തമായി നിയമനടപടി സ്വീകരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനതല വിജിലൻസ് സ്‌ക്വാഡിനും ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡിനും നിർദേശം നൽകിയിട്ടുണ്ട്.