ഓണാഘോഷങ്ങൾക്ക് മുന്നോടിയായി തീരസുരക്ഷ ഉറപ്പാക്കാനും കടൽവഴിയുള്ള മദ്യം, മയക്കുമരുന്ന് കടത്ത് തടയുന്നതിനുമായി കൊടുങ്ങല്ലൂർ എക്‌സൈസ് സർക്കിൾ ഓഫീസ് , ഫിഷറീസ് സ്റ്റേഷൻ അഴീക്കേട് , മറൈൻ എൻഫോഴസ്മെൻറ് ആന്റ് വിജിലൻസ് വിങ്, തീരദേശ പൊലീസ് എന്നീ വകുപ്പുകളുടെ നേതൃത്വത്തിൽ കടലിൽ സംയുക്ത പരിശോധന നടത്തി. ഫിഷറീസ് അസിസ്റ്റൻ്റ് രജിസ്റ്റാർ കെ നിസാമുദ്ദീന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ എകോപിപ്പിച്ച് രൂപീകരിച്ച പ്രത്യേക സംഘമാണ് ജില്ലയിലെ തീരദേശം കേന്ദ്രീകരിച്ച് പരിശോധനയും പട്രോളിംഗും നടത്തിയത്.
അഴീക്കോട് മുതൽ കപ്രിക്കാട് വരെയുള്ള സ്ഥലങ്ങളിൽ നിന്ന് കടലിൽ പോയ മത്സ്യബന്ധന ബോട്ടുകളാണ് പ്രധാനമായും പരിശോധിച്ചത്. ഗോവ, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കടൽ മാർഗം മദ്യവും സ്പിരിറ്റും എത്താറുണ്ട്. ഇങ്ങനെ കടൽ വഴി എത്തുന്ന മദ്യം നേരത്തെ അധികൃതർ പിടികൂടിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കരയിൽനിന്ന് 12 നോട്ടിക്കൽ മൈലിനുളളിൽ കണ്ട ബോട്ടുകളും അഴിമുഖം വഴി കടലിൽ നിന്ന് കയറിവന്ന ബോട്ടുകളും മത്സ്യബന്ധന യാനങ്ങളുമാണ് സംഘം പരിശോധനയ്ക്ക് വിധേയമാക്കിയത്.

കരയിൽ നിന്ന്കൊടുങ്ങല്ലൂർ എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ എം എഫ് സുരേഷ് , പ്രിവൻറീവ് ഓഫീസർമാരായ കെ കെ ഉണ്ണികൃഷ്ണൻ , എ എസ് സരസൻ ,മറൈൻ എൻഫോഴസ്മെൻറ് ആന്റ് വിജിലൻസ് വിങ് വിഭാഗം എ എസ് ഐ വി എം ഷൈബു,സീനിയർ സിവിൽ പോലീസ് ഓഫീസർ വി എൻ പ്രശാന്ത് കുമാർ ,തീരദേശ പൊലീസ് എസ്.ഐ ബാബു , സീ റെസ്ക്യു ഗാർഡ്മാരായ ഫസൽ , ഷിഹാബ്, സ്രാങ്ക് ദേവസ്സി എന്നിവർ നേതൃത്വം നൽകി. സംസ്ഥാന എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ് ഐ പി എസ് , അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റൻറ് ഡയറക്ടർ എം എഫ് പോളിന് നൽകിയ പ്രത്യേക നിർദ്ദേശ പ്രകാരമാണ് കടലിൽ ഫിഷറീസ് വകുപ്പിന്റെ സീ റെസ്ക്യു ബോട്ടിൽ പരിശോധന നടത്തിയത്.

ഓഗസ്റ്റ് ആറ് മുതൽ തുടങ്ങിയ സ്പെഷ്യൽ എൻഫോഴ്സ്മെൻറ് ഡ്രൈവ് സെപ്തംബർ അഞ്ച് വരെ തുടരും. സംശയകരമായ യാനങ്ങളോ ആളുകളേയോ കടലിൽ കണ്ടാൽ ഉടനെ ഫിഷറീസ് സ്റ്റേഷനിൽ അറിയിക്കുന്നതിന് മത്സ്യതൊഴിലാളികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.