കുടുംബശ്രീ ജില്ലാ മിഷനും വിമുക്തി മിഷനും സംയുക്തമായി ‘ചേതന’ ലഹരി വിരുദ്ധ ക്യാമ്പയിൻ പരിശീലനം സംഘടിപ്പിച്ചു. അസിസ്റ്റന്റ് കലക്ടർ പ്രതീക് ജെയിൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ വി രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.

വർധിച്ചു വരുന്ന ലഹരി ഉപയോഗത്തെ പ്രതിരോധിക്കുന്നതിനും വിദ്യാർത്ഥികളടക്കം ലഹരിക്ക് അടിമപ്പെടുന്ന വ്യക്തികളെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരുന്നതിനുമായി കുടുംബശ്രീ മിഷനും വിമുക്തി മിഷനും ചേർന്ന് നടപ്പിലാക്കുന്ന പദ്ധതിയാണ് ‘ചേതന’ ലഹരി വിരുദ്ധ ക്യാമ്പയിൻ. ലഹരി വ്യാപനം തടയുക, ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്തി ചികിത്സ നൽകുക, ലഹരിയിൽ നിന്ന് പിന്തിരിപ്പിക്കുന്നതിനുള്ള പിന്തുണ നൽകുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.

കുടുംബശ്രീയുടെ കമ്മ്യൂണിറ്റി കൗൺസിലർമാർ, കോസ്റ്റൽ വൊളന്റിയർമാർ, ട്രൈബൽ അനിമേറ്റർമാർ, ബാലസഭ, ഏക്‌സാഥ് റിസോഴ്‌സ് പേഴ്‌സൺമാർ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുന്നത്.

ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ വനിതാ ശിശു വികസന ഓഫീസർ സബീന ബീഗം, വിമുക്തി മാനേജർ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ എ.ജെ ബെഞ്ചമിൻ, വിമുക്തി ജില്ലാ കോർഡിനേറ്റർ പ്രിയ ഇ എന്നിവർ സംസാരിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ആർ സിന്ധു സ്വാഗതവും ജില്ലാ പ്രോഗ്രാം മാനേജർ നിഷിദ സൈബൂനി നന്ദിയും പറഞ്ഞു.

എക്‌സൈസ് പ്രിവന്റീവ് ഓഫീസർ സന്തോഷ് ചെറുവോട്ട്, മാനസിക ആരോഗ്യ കേന്ദ്രം സീനിയർ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ.സന്ദീഷ് പി.ടി എന്നിവർ പരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകി.