കുട്ടികളിലെ കുഷ്ഠരോഗ നിര്‍ണ്ണയ നിര്‍മാര്‍ജന പദ്ധതി ബാലമിത്ര 2.0 ജില്ലയില്‍ തുടങ്ങി. കണിയാമ്പറ്റ ഗവ. മോഡല്‍ സ്‌കൂളില്‍ നടന്ന ജില്ലാതലപരിപാടി
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ.രേണു രാജ് മുഖ്യാതിഥിയായി. ബാലമിത്ര 2.0 പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം ജില്ലാ കളക്ടര്‍ നിര്‍വ്വഹിച്ചു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി രജിത പ്രതിജ്ഞ ചൊല്ലികൊടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.പി ദിനീഷ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ലെപ്രസി ഓഫീസര്‍ ഡോ.സാവന്‍ സാറ മാത്യു ബാലമിത്ര പരിപാടി വിശദീകരിക്കുകയും കുട്ടികള്‍ക്ക് സ്വയം പരിശോധിക്കുന്നതിനാവശ്യമായ ബോധവല്‍ക്കരണം നല്‍കുകയും ചെയ്തു.

കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു ജേക്കബ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പി.എന്‍ സുമ, വാര്‍ഡ് മെമ്പര്‍ റഷീദ് കമ്മിച്ചാല്‍, വരദൂര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ഇ രേഷ്മ, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ കെ.എം മുസ്തഫ, ഗവണ്‍മെന്റ് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ് പി. വാസന്തി, സീനിയര്‍ സൂപ്രണ്ട് സി രാജ ലക്ഷ്മി, ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരായ കെ എം ഷാജി, കെ .എച്ച് സുലൈമാന്‍, അസിസ്റ്റന്റ് ലെപ്രസി ഓഫീസര്‍ രാജന്‍ കരിമ്പില്‍, നോണ്‍ മെഡിക്കല്‍ സൂപ്പര്‍വൈസര്‍ പി സുരേഷ് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.കെ മനോജ് തുടങ്ങിയവര്‍ സംസാരിച്ചു.

സുസ്ഥിര വികസന ആരോഗ്യ ലക്ഷ്യങ്ങളുടെ ഭാഗമായി 18 വയസ്സ് വരെയുള്ള കുട്ടികളിലെ കുഷ്ഠ രോഗം നേരത്തെ കണ്ടെത്തി പൂര്‍ണ്ണമായി ചികിത്സിച്ചു ദേമാക്കുന്നതിന് ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് ബാലമിത്ര 2.0. കുട്ടികളിലെ കുഷ്ഠരോഗം തുടക്കത്തില്‍ തന്നെ കണ്ടെത്തി ചികിത്സ നല്‍കി അംഗവൈകല്യവും രോഗപകര്‍ച്ചയും ഇല്ലാതാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. സെപ്തംബര്‍ 20 മുതല്‍ നവംബര്‍ 30 വരെയാണ് ബാലമിത്ര 2.0 പരിപാടി നടത്തുന്നത്. ജില്ലയിലെ മുഴുവന്‍ അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും തിരഞ്ഞെടുക്കപ്പെട്ട സ്‌കൂള്‍ അധ്യാപകര്‍ക്കും കുഷ്ഠരോഗ സാധ്യതയുള്ള ലക്ഷണങ്ങള്‍ തിരിച്ചറിയുന്നതിനുള്ള പരിശീലനം ആരോഗ്യ പ്രവര്‍ത്തകര്‍ വഴി നല്‍കി.

പി.ടി.എ വഴി രക്ഷകര്‍ത്താക്കള്‍ക്കും ബോധവല്‍ക്കരണം നല്‍കി വരുന്നുണ്ട്. കുട്ടികള്‍ക്ക് അധ്യാപകര്‍ പദ്ധതിയെ കുറിച്ച് വിശദീകരിക്കും. തുടര്‍ന്ന് രക്ഷിതാക്കളുടെ സഹായത്തോടെ പരിശോധന നടത്തി കുഷ്ഠരോഗം സംശയിക്കുന്ന കലകള്‍, പാടുകള്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ ക്ലാസ് ടീച്ചറെ വിവരം അറിയിക്കാന്‍ നിര്‍ദേശം നല്‍കും. രോഗലക്ഷണങ്ങളുള്ള കുട്ടികളുടെ പട്ടിക അധ്യാപകര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കുകയും മെഡിക്കല്‍ ഓഫീസര്‍മാര്‍ തുടര്‍പരിശോധനകള്‍ക്ക് വിധേയമാക്കി രോഗ നിര്‍ണയം നടത്തി വിദഗ്ധ ചികിത്സ ലഭ്യമാക്കുകയും ചെയ്യും.

രോഗിയുടെ സ്വകാര്യത ഉറപ്പുവരുത്തി സൗജന്യ ചികിത്സ നല്‍കിയാണ് തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുക. ഇതോടൊപ്പം കുഷ്ഠരോഗത്തെ കുറിച്ച് സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്ന അശാസ്ത്രീയ ധാരണകളും അനാവശ്യ ഭീതിയും ഇല്ലാതാക്കുകയും പ്രാരംഭത്തിലേ ചികിത്സിച്ചാല്‍ പൂര്‍ണ്ണമായും ഭേദമാക്കാന്‍ കഴിയുന്ന രോഗമാണ് കുഷ്ഠരോഗമെന്ന സന്ദേശം ജനങ്ങളിലെത്തിക്കുകയും ചെയ്യാന്‍ ബാലമിത്ര പരിപാടി ലക്ഷ്യമിടുന്നു. പരിപാടിയുടെ ഭാഗമായി കുട്ടികളുടെ കലാപരിപാടിയും സംഗീത വിരുന്നും നടന്നു.