സമൂഹത്തില്‍ വിവിധ സാഹചര്യത്തില്‍ ഒറ്റപ്പെട്ടുപോയ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതിന് സംസ്ഥാന വനിതാ കമ്മിഷന്‍ ജില്ലയില്‍ ഒക്ടോബറില്‍ പബ്ലിക് ഹിയറിംഗ് നടത്തും. ഏറ്റവും കൂടുതല്‍ ഒറ്റപ്പെട്ട വനിതകള്‍ ജില്ലയിലാണ് ഉള്ളതെന്ന കണക്കിന്റെ അടിസ്ഥാനത്തിലാണ് പബ്ലിക് ഹിയറിംഗ് നടത്തുന്നതെന്ന് വനിതാ കമ്മിഷന്‍ അംഗം അഡ്വ.പി.കുഞ്ഞായിഷ പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു വനിത കമ്മിഷനംഗം.

വിധവകള്‍, വിവാഹ മോചനം നേടിയവര്‍, അവിവാഹിതര്‍, ഭര്‍ത്താവിനെ കാണാതായവര്‍, മറ്റ് സാഹചര്യങ്ങളില്‍ ഒറ്റപ്പെട്ടവര്‍ എന്നിവര്‍ക്ക് ഹിയറിംഗില്‍ പരാതികള്‍ നല്‍കാം. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വിവിധ വിഷയങ്ങളിലാണ് കമ്മിഷന്‍ പബ്ലിക് ഹിയറിംഗ് നടത്തുന്നത്. ഹിയറിംഗില്‍ ലഭിക്കുന്ന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്രോഡീകരിച്ച് കമ്മിഷന്‍ സംസ്ഥാന സര്‍ക്കാരിന് കൈമാറും. തദ്ദേശ സ്ഥാപനങ്ങള്‍, വനിതാ സംഘടനകള്‍, കുടുംബശ്രീ എന്നിവ മുഖേന പബ്ലിക് ഹിയറിംഗ് സംബന്ധിച്ച വിവരങ്ങള്‍ നല്‍കും.

ജില്ലാതല സിറ്റിംഗില്‍ 17 പരാതികള്‍ പരിഗണിച്ചു. ഇതില്‍ മൂന്നെണ്ണം തീര്‍പ്പാക്കി. ബാക്കിയുള്ള 14 പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. ഗാര്‍ഹിക പീഡനം, അതിര്‍ത്തി തര്‍ക്കം, സ്വത്ത് തര്‍ക്കം എന്നിവ സംബന്ധിച്ച പരാതികളായിരുന്നു ഏറെയും. മറ്റ് ജില്ലകളേക്കാള്‍ കുറവ് പരാതികളാണ് ജില്ലയില്‍ നിന്ന് ലഭിച്ചതെന്ന് വനിത കമ്മിഷന്‍ അംഗം പറഞ്ഞു. അഡ്വ.എം.ഇന്ദിരാവതി, വനിതാ സെല്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ സുപ്രിയ ജേക്കബ്, സി.പി.ഒ കെ.ഗ്രീഷ്മ, വനിത സെല്‍ ഉദ്യോഗസ്ഥരായ ബൈജു ശ്രീധരന്‍, വി.ശ്രീജിത്ത് എന്നിവര്‍ സിറ്റിംഗില്‍ പങ്കെടുത്തു.